കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദില്ലി: അരുണാചലിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ച അരുണാചൽ പ്രദേശ് പൊലീസ്, സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചാരണം ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു.

കുടുംബം എന്ന നിലയിലാണ് മൂവരും ഹോട്ടലില്‍ മുറി എടുത്തതെന്ന് എസ് പി കെനി അറിയിച്ചു. മുറി എടുക്കുന്നതിന് നവീന്‍റെ രേഖകളാണ് നല്‍കിയത്. മറ്റുള്ളവരുടെ രേഖകള്‍ പിന്നീട് നല്‍കാമെന്നാണ് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞതെന്നും അരുണാചൽ പ്രദേശ് പൊലീസ് പറയുന്നത്. മാര്‍ച്ച് 28 ന് എത്തിയ മൂവരും മൂന്ന് ദിവസം പുറത്തായിരുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവീന്‍ മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു എന്നാണ് സംശയിക്കുന്നത്. എന്തിന് സിറോ താഴ്വരയിലെത്തിയതെന്ന് അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.

അരുണാചലിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയേറുന്നു. മരിച്ച നവീൻ- ദേവി ദമ്പതികള്‍ രണ്ട് വ‍ർഷങ്ങള്‍ക്ക് മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശങ്ങള്‍ പിന്തുടർന്നിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ അരുണാചിലെ സിറോ താഴ്വരയിലേക്ക് ദമ്പതികള്‍ ഒന്നര വ‍ർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മരണപ്പെട്ട ആര്യയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ഇറ്റാനഗറിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ആയുർവേദ ഡോക്ടർമാരായ നവീനും ദേവിയും ജോലി ഉപേക്ഷിച്ച് ഫാം നടത്താൻ തീരുമാനിച്ചു. ഇതിനെ ബന്ധുക്കള്‍ എതി‍ർത്തതോടെ ദേവിയുടെ വീട്ടിൽനിന്നും വാടകവീട്ടിലേക്ക് മാറി. ദേവി സ്വകാര്യ സകൂളിൽ ജർമ്മൻ അധ്യാപകിയായി ജോലിക്ക് കയറി. ഇവിടെ വച്ചാണ് ഫ്രഞ്ച് അധ്യാപികയായ ആര്യയെ പരിചയപ്പെടുന്നത്. അന്തർമുഖരായിരുന്നു മൂന്ന് പേരൂം. സ്കളിലെ ജോലി ദേവി ഉപേക്ഷിച്ചുവെങ്കിലും ആര്യയുമായുള്ള സൗഹൃദം തുടർന്നു. ആര്യയുടെ സർട്ടിഫിക്കറ്റുകള്‍ ദേവിയുടെ കൈവശമായിരുന്നു. ഇതുവാങ്ങാനെത്തിയപ്പോഴാണ് വാടക വീട്ടിൽ രണ്ട് പേരുമില്ലെന്ന വിവരം ആര്യ അറിയുന്നത്. ഫോണിലും ഇരുവരെയും കിട്ടിയില്ല. ആര്യയുടെ ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടർന്ന് ദേവിയുടെ അച്ഛൻ ബാലമാധവനെ കുറിച്ച് അന്വേഷിച്ചു. ഇറ്റാനഗറിലേക്കുള്ള ഇരുവരുടെ യാത്ര ചെയ്ത വിവരം അറിയുന്നത്. 

കൂടുതൽ കാര്യങ്ങള്‍ ചോദിച്ചറിയാൻ ശ്രമിച്ചപ്പോള്‍ നവീൻ ഭാര്യയെയും കൂട്ടി കോട്ടയത്തേക്ക് പോയി. പിന്നീട് ബന്ധുക്കളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയോടെ സിറോ ജില്ലാ എസ്പി വിളിച്ചു പറയുമ്പോഴാണ് ബാലൻമാധവൻ മകളുടെയും ഭർത്താവിന്‍റെയും സുഹത്തിന്‍റെയും മരണ വിവരം അറിയുന്നത്. സന്തോഷത്തോടെ ജീവിച്ചു, പരിഭവമോ പരാതിയോ ഇല്ല, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പോകുന്നവെന്നഴുതിയ ആത്മഹത്യ കുറിപ്പിൽ മൂന്ന് പേരും ഒപ്പിട്ടുരുന്നു. ഈ കുറിപ്പലാണ് ദേവിയുടെ അച്ഛന്‍റെ ഫോണ്‍ നമ്പറും ഉണ്ടായിരുന്നത്. അടുത്ത മാസം ഏഴിനായിരുന്നു ആര്യയുടെ വിവാഹം. ആഭരണവും വസ്ത്രങ്ങളും എട്ടുത്ത ശേഷം സന്തോഷവതിയായിരുന്നു ആര്യയെന്ന് ബന്ധുക്കള്‍ പറയുന്നു.

മരണാന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നിവയെ കുറിച്ചുള്ള ആശങ്ങളെ നവീനാണ് ആദ്യം പിന്തുടർന്നതെന്നാണ് സംശയം. മൂന്ന് പേരും മരിച്ചു കിടന്ന ഹോട്ടൽ മുറി അകത്ത് നിന്നും പൂട്ടിയിരുന്നില്ല. തിരുവനന്തപുരത്ത് നിന്നും കൊൽക്കത്തയിലേക്കും അവിടെ നിന്നും ഗോഹടടിയിലേക്കും വിമാനത്തിൽ യാത്ര ചെയ്തവർ, 28നാണ് ഹോട്ടലെത്ത മുറിയെടുത്തത്. മൊബൈലിൽ നിന്നും രേഖകളെല്ലാം നശിപ്പിച്ചിട്ടുണ്ട്. ആര്യയുടെ കഴുത്തിനും ദേവിയുടെയും നവീന്‍റെയും കൈക്കുമാണ് മുറിവുകള്‍ ഉള്ളത്. രക്ത കട്ടിപിടിക്കാതിരിക്കാനള്ള ഗുളികളും മുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. 17ന് കോട്ടയത്തെ വീട്ടിൽ നിന്നും ഇറങ്ങി നവീനും ഭാര്യയും 27നാണ് തലസ്ഥാനത്തെത്തിയത് 10 ദിവസം ഇവർ എവിടെയായിരുന്നുവെന്നതും ദുരൂഹതമാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോ‍ർട്ടത്തിനായി ഇറ്റാനഗറിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബന്ധുക്കളും പൊലീസും ഇന്ന് വൈകുന്നേരം ഇറ്റാനഗറിലെത്തും.