തനിക്ക് സമൻസ് കിട്ടിയിട്ടില്ലെന്നും എന്നാൽ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത് എന്നും വിജേഷ് പിള്ള
തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ നാളെ ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. കെ.ആർ പുര പൊലീസ് സ്റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് സമൻസ് കിട്ടിയിട്ടില്ലെന്നും എന്നാൽ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത് എന്നും വിജേഷ് പിള്ള പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് ഇയാളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. വാട്സ്ആപ്പ് വഴിയാണ് സമൻസ് അയച്ചത്. ഇതിനിടെ വിജേഷ് പിള്ളയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായും ബെംഗളുരു പൊലീസ് അറിയിച്ചിരുന്നു.
അതേസമയം ഇന്ന് മഹാദേവപുര എസിപി സ്വപ്ന സുരേഷിന്റെ മൊഴി എടുത്തു. വിജേഷ് പിള്ള താമസിച്ചിരുന്ന സുരി ഹോട്ടൽ സ്ഥിതി ചെയ്യുന്നത് മഹാദേവപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ്. മൊഴിയെടുപ്പ് അര മണിക്കൂറോളം നീണ്ടു. പൊലീസ് സംരക്ഷണം വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എന്ന പേരിൽ സ്വപ്നയെ വിജേഷ് ഭീഷണിപ്പെടുത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. 30 കോടി രൂപ നൽകാമെന്നും കൈയ്യിലുള്ള തെളിവുകൾ നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് സ്വപ്നയോട് വിജേഷ് ആവശ്യപ്പെട്ടതെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ പൊലീസിൽ പരാതി നൽകിയതും പൊലീസ് കേസെടുത്തതും. എന്നാൽ ഇതിനിടെ വിജേഷ് സ്വപ്നയ്ക്കെതിരെ കേരളത്തിൽ മാനനഷ്ടക്കേസ് നൽകി. സംഭവത്തിൽ ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നടത്തിയ അരോപണത്തിൽ അദ്ദേഹം സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സ്വപ്നയുടെ പരാമർശം അപകീർത്തി ഉണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ താൻ മാപ്പു പറയില്ലെന്നാണ് ഉടുവിലായി സ്വപ്ന പ്രതികരിച്ചത്. മാപ്പ് പറയണമെങ്കില്‍ ഒരിക്കല്‍ കൂടി ജനിക്കണമെന്നാണ് മൊഴി നൽകി പുറത്തുവന്ന ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്.
Read More : 'മാപ്പ് പറയണമെങ്കില്‍ ഒരിക്കല്‍ കൂടി ജനിക്കണം മി.ഗോവിന്ദന്‍',സത്യം പുറത്തുകൊണ്ടുവരുമെന്ന് സ്വപ്ന സുരേഷ്
