തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസെടുത്താലും പിന്‍മാറില്ല..മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിതെന്നും സ്വപ്ന സുരേഷ്

ബംഗളൂരു: എം വി ഗോവിന്ദന്‍റെ മാനനശ്ടക്കേസിനുള്ള വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് സ്വപ്ന സുരേഷ് രംഗത്ത്. വക്കീല്‍ നോട്ടീസ് കിട്ടിയാല്‍ മറുപടി നല്‍കും. മാപ്പ് പറയണമെങ്കില്‍ സ്വപ്ന ഒരിക്കല്‍ കൂടി ജനിക്കണം മി.ഗോവിന്ദന്‍. എന്‍റെ മനസാക്ഷിക്ക് തെറ്റ് ചെയ്തിട്ടില്ല. മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസെടുത്താലും പിന്‍മാറില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിത്. സത്യം പുറത്ത് കൊണ്ട് വരുമെന്നും അവര്‍ പറഞ്ഞു.

'ആദ്യം ഷാജ്കിരണ്‍ എന്നൊരു അവതാരം വന്നു. മുഖ്യമന്ത്രിയുടെ ആളാണെന്ന് പറഞ്ഞു. അത് പരസ്യമാക്കിയപ്പോള്‍ ഷാജ് കിരണിനെ രക്ഷപ്പെടുത്തി, ക്രൈംബ്രാഞ്ച് കേസെടുത്തു. ഇപ്പോള്‍ ഗോവിന്ദന്‍റെ ആളെന്ന് പറഞ്ഞ് ഒരാള്‍ വന്നിരിക്കുന്നു. ഈ ഗോവിന്ദന്‍ ആരെന്ന് എനിക്കറിയില്ല. 30 കോടി വാഗ്ദാനവും നാട് വിട്ട് പോകണമെന്ന ഭീഷണയും ജനങ്ങളെ അറിയിച്ചു. ഇവര്‍ക്കെന്തൊക്കെയോ മറയ്ക്കാനുണ്ട്, ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. എനിക്കെതിരെ കേസെടുക്കേണ്ട കാര്യമെന്താണ്?' സ്വപ്ന ചോദിച്ചു,

'ചാനല്‍ ചര്‍ച്ചയില്‍ ഹസ്കര്‍ എന്നൊരാള്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. എന്‍റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിക്കാന്‍ ഹസ്കര്‍ ആരാണ്? എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ആരാണ് ഹസ്കരെ നിയോഗിച്ചത്. സിഎം രവീന്ദ്രന്‍ പത്ത് പാസായോയെന്ന് അദ്ദേഹം ആദ്യം അന്വേഷിക്കെട്ടെ. ഈ സര്‍ക്കാരില്‍ എത്രപേര്‍ പത്ത് പാസായിട്ടുണ്ട്. മുഖ്യമന്ത്രി എന്നില്‍ എന്തെങ്കിലും ഗുണം കണ്ടിട്ടാകും സ്പേസ് പാര്‍ക്കില്‍ ജോലി തന്നത്. ഹസ്കറിനെതിരെ മാനനശ്ടകേസ് നല്‍കും. വസ്തുത പറയുന്നതില്‍ എതിര്‍പ്പില്ല'. വ്യക്തിപരമായി പരമാര്‍ശം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.