പാർട്ടിക്കും യുഡിഎഫിനും പുതുജീവൻ നൽകുന്ന തീരുമാനം; സുധാകരൻ സ്വീകാര്യനായ നേതാവെന്നും കുഞ്ഞാലിക്കുട്ടി
കെ സുധാകരൻ പാർട്ടിയും അണികളുമായി വളരെ നല്ല ബന്ധം പുലർത്തുന്ന നേതാവാണ്. ലീഗിന്റെ എല്ലാ പിന്തുണയും സുധാകരന് നൽകും. കോൺഗ്രസ് ശക്തിപ്പെട്ടാലെ യുഡിഎഫ് ശക്തിപ്പെടൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ നിയോഗിക്കപ്പെട്ടത് മുസ്ലീം ലീഗിനെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന തീരുമാനമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിക്കും യുഡിഎഫിനും പുതുജീവൻ നൽകുന്ന തീരുമാനമാണിത്. സുധാകരൻ വളരെ സ്വീകാര്യനായ നേതാവാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ സുധാകരൻ പാർട്ടിയും അണികളുമായി വളരെ നല്ല ബന്ധം പുലർത്തുന്ന നേതാവാണ്. ലീഗിന്റെ എല്ലാ പിന്തുണയും സുധാകരന് നൽകും. കോൺഗ്രസ് ശക്തിപ്പെട്ടാലെ യുഡിഎഫ് ശക്തിപ്പെടൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ പി സി സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരന് ഹാർദ്ദമായ അഭിനന്ദനങ്ങളെന്ന് വി എം സുധീരൻ പറഞ്ഞു. ഗ്രൂപ്പുകൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി പാർട്ടി താല്പര്യവും ജനതാല്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ സുധാകരന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. .
കേരളത്തിൽ കോൺഗ്രസിന് മാറ്റത്തിൻ്റെ സമയമാണ് ഇതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അദ്ദേഹം സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു. കെപി സി സി പ്രസിഡൻ്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു, സുധാകരന് ആശംസകൾ എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. താൻ ഒരു പേരും ഹൈക്കമാൻഡിനോട് പറഞ്ഞില്ല. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങൾ തീരുമാനിച്ചത്. കോൺഗ്രസിനും യുഡിഎനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.