Actress Attack Case : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമോ? ഇന്ന് തീരുമാനം
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ഇത് കാണാൻ ദിലീപ് ക്ഷണിച്ചെന്നുമടക്കമുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ( Actress Attack Case ) ദിലീപിനെ ( Dileep ) വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. തുടരന്വേഷണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യക സംഘത്തിന്‍റെ യോഗം കൊച്ചിയിൽ ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പൊലീസ് ക്ലബിലാണ് യോഗം ചേരുന്നത്. ദിലീപ്, മുഖപ്രതി സുനിൽ കുമാർ, വിജീഷ് അടക്കമുള്ള പ്രതികൾക്ക് ഉടൻ നോട്ടീസ് നൽകിയേക്കും. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്ച്ച രേഖപ്പെടുത്തും.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ഇത് കാണാൻ ദിലീപ് ക്ഷണിച്ചെന്നുമടക്കമുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്. ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതിയുടെ നിർദ്ദേശം. ഫെബ്രുവരി 16 ന് മുമ്പ് വിചാരണ അവസാനിപ്പിച്ച് കേസിൽ വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശമുള്ളതിനാലാണ് ഉടൻ തുടരന്വേഷണ റിപ്പോർട്ട് നൽകാൻ വിചാരണക്കോടതി ആവശ്യപ്പെട്ടത്. അതേസമയം തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ആറുമാസം കൂടി നീട്ടണമെന്ന സർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.