'ബോധവല്‍ക്കരണവും ജാഗ്രതയും കുറഞ്ഞു'; ഒന്നരമാസത്തിനിടെ സംസ്ഥാനത്ത് 101 പേര്‍ മുങ്ങിമരിച്ചു
സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരമാസത്തിനിടെ 101 പേര്‍ മുങ്ങിമരിച്ചെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട 41 പേര്‍ രക്ഷപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരമാസത്തിനിടെ 101 പേര്‍ മുങ്ങിമരിച്ചെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട 41 പേര്‍ രക്ഷപ്പെട്ടു. ബോധവൽക്കരണവും ജാഗ്രതയും കുറഞ്ഞതാണ് അപകടങ്ങൾ കൂട്ടാൻ കാരണമെന്നാണ് ഫയർ ഫോഴ്സിന്‍റെ കണ്ടെത്തൽ.
ജലാശയങ്ങളില്‍ നടക്കുന്ന അപകടങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 14 വരെ സംസ്ഥാനത്ത് 101 പേരാണ് മരിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തും 16 പേര്‍ വീതം. എറണാകുളത്തും കണ്ണൂരും പത്ത് പേര്‍ വീതം. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളില്‍ ഏഴ് പേര്‍ വീതവും മരിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജലാശയ അപകടങ്ങള്‍ ഏറ്റവും കൂടുതല്‍. 17 വയസുള്ള രണ്ട് പേരും അഞ്ച് വയസുള്ള ഒരു കുട്ടിയും ഒന്നരമാസത്തിനിടെ മരിച്ചു.
ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ രണ്ട് എംബിബിഎസ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടതാണ് കേരളത്തില്‍ അവസാനം നടന്ന അപകടം.അതില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെടുന്നവരിലേറെയും. ബന്ധുവീടുകളില്‍ എത്തി പരിചയമില്ലാത്ത വെള്ളക്കെട്ടിലിറങ്ങിയും അപകടങ്ങളുണ്ടാകുന്നു.
നീന്തല്‍ അറിയാവുന്നവരും അപകടത്തില്‍പ്പെടുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ വീണും നിരവധി പേര്‍ക്ക് അപകടം പറ്റുന്നു. കൊവിഡ് കാരണം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ല. ഓർക്കുക കരുതലാണ് പ്രധാനം.