ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയതും അതിനെല്ലാം നേത്യത്വം നൽകിയതും കെ സി വേണുഗോപാൽ ആണ്. സംസ്ഥാനത്ത് വിസ്മയങ്ങൾ ഉണ്ടായത് കെ സിയുടെ നീക്കങ്ങളിലൂടെയാണെന്നും പറഞ്ഞ ദീപ്തി, യുഡിഎഫ് വിജയം ടീം വർക്കിന്റെ ഫലമാണെന്നും കൂട്ടിച്ചേർത്തു.

കൊച്ചി: മുഖ്യമന്ത്രി പദവിയെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിൽ പോര് രൂക്ഷമാകവേ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ചും കെ സി വേണുഗോപാലിന് പരസ്യ പിന്തുണ നൽകിയും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. പാർട്ടിയുടെ സമൂഹ മാധ്യമം കൈകാര്യം ചെയ്യുന്നവർ ഒരാൾക്കു വേണ്ടി പ്രവർത്തിക്കരുത്. ‘ഞാൻ മാത്രം മതി ’എന്ന രീതി ഒരിക്കലും കോൺഗ്രസിൽ ഉണ്ടായിട്ടില്ല. കോൺഗ്രസ് ഒറ്റയാൾ പട്ടാളമല്ല, പാർട്ടിയിൽ ഏകാധിപത്യ പ്രവണത അനുവദിക്കിനാകില്ലെന്നും യുഡിഎഫ് വിജയം ഒരാൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ദീപ്തി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നിൽ ടീം വർക്കാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുഴുവൻ പ്രചരണത്തിന്റെയും നേതൃത്വം ഏറ്റെടുത്തു. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയതും അതിനെല്ലാം നേത്യത്വം നൽകിയതും കെ സി വേണുഗോപാൽ ആണ്. സംസ്ഥാനത്ത് വിസ്മയങ്ങൾ ഉണ്ടായത് കെ സിയുടെ നീക്കങ്ങളിലൂടെയാണ്. ആലപ്പുഴയിൽ എ ഡി തോമസിനെ ഇറക്കിയത് കെ സി വേണുഗോപാലാണ്. 

മുഖ്യമന്ത്രി ആരാകണമെന്നതിൽ എം.എൽ.എമാരുടെ അഭിപ്രായം ഏറ്റവും പ്രധാനമാണ്. അത് രഹസ്യമായി ചെയ്യണോ പരസ്യമായി ചെയ്യണോ എന്ന് എഐസിസി തീരുമാനിക്കട്ടെ. കൊച്ചി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ആ മാനദണ്ഡം തെറ്റിച്ചിരുന്നുവെന്നും അതാണ് താൻ അന്ന് പ്രതികരിച്ചതെന്നും ദീപ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.