സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പെ സ്വന്തം പേരിൽ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിച്ചതിൽ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നും പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
കൊച്ചി: സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പെ സ്വന്തം പേരിൽ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിച്ചതിൽ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നും പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. സീറ്റില്ലെങ്കിലും പരാതിയില്ല. തനിക്കെല്ലാം പാർട്ടിയാണ് പലവിധത്തിൽ പരിഗണിക്കാമല്ലോയെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രഖ്യാപനം വരുന്നതിന് മുന്‍പെ കൊച്ചി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി ദീപ്തി മേരി വര്‍ഗീസിന്‍റെ പേരിൽ പോസ്റ്റർ പ്രിന്റ് ചെയ്തു തുടങ്ങിയത്. സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റർ തയ്യാറാക്കിയത്. കൊച്ചി സ്ഥാനാർത്ഥി ആരെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിന്‍റെ പോസ്റ്റർ പ്രവര്‍ത്തകര്‍ അടിച്ചു തുടങ്ങിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ ദീപ്തി നിർദ്ദേശം നൽകുകയായിരുന്നു.
അവശേഷിക്കുന്ന സീറ്റുകളില്‍ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതാക്കാള്‍ പറയുമ്പോഴും കോൺഗ്രസില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം തുടരുകയാണ്. കൊച്ചിയിൽ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്നാണ് വി ഡി സതീശൻ്റെ വാദം. എന്നാൽ ദീപ്തി മേരി വർഗീസിനെ കൊച്ചിയിൽ പരിഗണിക്കണമെന്നാണ് കെ സി വേണുഗോപാലിൻ്റെ നിലപാട്. കോൺഗ്രസ് സമ്പൂർണ്ണ വിജയ പ്രതീക്ഷ വെച്ചു പുലർത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ സീറ്റുകളെ സംബന്ധിച്ചും തർക്കം തുടരുകയാണ് എന്നാണ് വിവരം. അതേസമയം, അരുവിക്കര ആവശ്യപ്പെടുകയാണ് ശിവകുമാറും ശബരീനാഥനും.



