കൊല നടന്ന് ഒന്നരമാസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കോളിളക്കം സൃഷ്ടിച്ച കിഴക്കമ്പലം ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിന്‍റെ കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ട്വന്‍റി ട്വന്‍റിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്‍റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കൊല നടന്ന് ഒന്നരമാസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാ‌ഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുല്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദ്ദീന്‍ , നെടുങ്ങാടന്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവരാണ് പ്രതികള്‍. കൊലക്കുറ്റത്തിന് പുറമേ എസ് സി - എസ്ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

കഴിഞ്ഞ ഫെബ്രുവരി 12 നാണ് വീടിന് സമീപം വെച്ച് പ്രതികൾ ദീപുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ട്വന്‍റി ട്വന്‍ററിയുടെ പദ്ധതി, പിവി ശ്രീനിജന്‍ എംഎല്‍എയും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിക്കുന്നതിനെതിരെ അന്ന് ട്വന്‍റി ട്വന്‍റി സമരം നടത്തിയരുന്നു. രാത്രി ഏഴിന് വിളക്കുകള്‍ അണച്ചു കൊണ്ടായിരുന്നു സമരം. സമരത്തിനിടെ ദീപുവിനെ പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. 

ട്വന്‍റി ട്വന്‍റിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്‍റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് പിടിച്ചു തള്ളി. താഴെ വീണ ദീപുവിന്‍റെ തലയില്‍ ചവിട്ടി. മറ്റു പ്രതികളും മർദ്ദിച്ചു. അന്ന് ആശുപ്രതിയില്‍ പോയില്ല. പിറ്റേന്ന് രക്തം ഛർദ്ദിച്ചപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഐസിയുവില്‍ കഴിയവേ നാലാം ദിവസം മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്. നാല് പ്രതികളും ഇപ്പോള്‍ ജയിലിലാണ്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ 23 ന് തൃശൂര്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികള് നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.