അറുന്നൂറ് രൂപയുടെ പിപിഇ കിറ്റുകൾ തൊള്ളായിരത്തി തൊണ്ണൂറ് രൂപയ്ക്ക് വാങ്ങിയതിന്‍റെ രേഖകൾ സിസോദിയ പുറത്ത് വിട്ടു. 

ദില്ലി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയ്ക്കെതിരെ അഴിമതിയാരോപണവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകന്‍റെയും സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍നിന്നും സർക്കാർ കൂടിയ വിലയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങിയെന്നാണ് ആരോപണം. അറുന്നൂറ് രൂപയുടെ പിപിഇ കിറ്റുകൾ തൊള്ളായിരത്തി തൊണ്ണൂറ് രൂപയ്ക്ക് വാങ്ങിയതിന്‍റെ രേഖകൾ സിസോദിയ പുറത്ത് വിട്ടു. 

ദില്ലിയിലെ ആംആദ്മി പാർട്ടിയുടെ മന്ത്രിമാരെ ജെയിലിലടയ്ക്കാന്‍ ശ്രമിക്കുന്ന ബിജെപി എന്തുകൊണ്ടാണ് ഇതിനെകുറിച്ച് മിണ്ടാത്തതെന്നും സിസോദിയ ചോദിച്ചു. എന്നാല്‍ ഭാര്യ സംഭാവനയായി നല്‍കിയതാണ് പിപിഇ കിറ്റുകളെന്നും ഒരു രൂപയുടെ അഴിമതി നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കള്ളക്കേസുണ്ടാക്കി കേന്ദ്ര ഏജന്‍സികളെ കൊണ്ട് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് നേരത്തെ കെജ്രിവാൾ ആരോപിച്ചിരുന്നു.