റോഡില്‍ നിന്ന യുവാവിന് മര്‍ദ്ദനം, പൊലീസുകാര്‍ക്കെതിരെ നടപടി
പരിക്കേറ്റ സുധീഷ്, അമ്മ മാത, സഹോദരി രാധ എന്നിവര്‍ വളയം പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്
കോഴിക്കോട്: കോഴിക്കോട് യുവാവിനെ അകാരണമായി മര്‍ദ്ദിച്ച സംഭവത്തിൽ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. വാണിമേല്‍ നെല്ലിയുള്ളതില്‍ സുധീഷിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് പൊലീസുകാരെ സ്ഥലംമാറ്റിയത്. നാദാപുരം കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനായ എ.കെ മധു, ഡ്രൈവര്‍ കെ സി ദിലീപ് കൃഷ്ണ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
അതേ സമയം പരിക്കേറ്റ സുധീഷ്, അമ്മ മാത, സഹോദരി രാധ എന്നിവര്‍ വളയം പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. പൊലീസുകാരെ സസ്പെന്‍റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. റോഡില്‍ നില്‍ക്കുകയായിരുന്ന സുധീഷിനെ യാതൊരു കാരണവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പരാതിപ്പെടുന്നു. മര്‍ദ്ദനത്തില്‍ തലക്കും കൈയ്ക്കും സുധീഷിന് പരിക്കേറ്റിരുന്നു.