മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും മകൾ വിദേശത്തെത്തുമുള്ള വാർത്ത തെറ്റ്; ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി
ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി, മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും മകൾ വിദേശത്തെത്തുമുള്ള വാർത്ത തെറ്റ്

തിരുവനന്തപുരം : പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മകൾ വിദേശത്തെന്ന വാർത്തയിലും ഖേദപ്രകടിപ്പിച്ചു. മറിയക്കുട്ടിക്ക് ഭൂമി ഉണ്ടെന്ന് വാർത്ത നൽകിയതിന് പിന്നാലെ ഇവർക്ക് എതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. പെൻഷൻ കിട്ടാതെ ഭിക്ഷ യാചിച്ച മറിയകുട്ടിയുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ ദേശാഭിമാനിയിലും സിപിഎം അനുകബൂല സമൂഹമാധ്യമങ്ങളിലും മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം ശക്തമായിരുന്നു. മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് മറിയക്കുട്ടിയുടെ നീക്കം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്.