മയക്കുമരുന്ന് കാരിയർമാരായി പെൺകുട്ടികൾ: തൃത്താലക്കേസ് പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ
പട്ടാമ്പി കേന്ദ്രമാക്കി അഭിലാഷിന്റെ നേതൃത്വത്തില്‍ വന്‍ ലഹരിസംഘം തന്നെ പ്രവര്‍ത്തിച്ചെന്നാണ് സുഹൃത്ത് വെളിപ്പെടുത്തുന്നത്. സംഘത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പാലക്കാട്: തൃത്താലയില്‍ മയക്കുമരുന്നു നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അഭിലാഷിന്റെ സുഹൃത്ത്. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച കഞ്ചാവ് അഭിലാഷ് സൂക്ഷിച്ചത് പട്ടാമ്പി ശങ്കര മംഗലത്തെ പെണ്‍സുഹൃത്തിന്റെ വീട്ടിലാണെന്ന് സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട്. ലഹരി സംഘത്തില്‍ പട്ടാമ്പിയിലെ രാഷ്ട്രീയ നേതാവിന്റെ മകനും ഉള്‍പ്പെട്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.
പട്ടാമ്പി കേന്ദ്രമാക്കി അഭിലാഷിന്റെ നേതൃത്വത്തില്‍ വന്‍ ലഹരിസംഘം തന്നെ പ്രവര്‍ത്തിച്ചെന്നാണ് സുഹൃത്ത് വെളിപ്പെടുത്തുന്നത്. സംഘത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുവര്‍ഷം മുന്‍പ് തമിഴ്നാട്ടില്‍ പഠിക്കുന്ന കാലത്താണ് അഭിലാഷിനായി കഞ്ചാവ് എത്തിച്ചത്. അക്കൗണ്ടിലേക്ക് അഭിലാഷ് പണം അയച്ചു നല്‍കും. വാങ്ങി വയ്ക്കുന്ന കഞ്ചാവ് ശങ്കരമംഗലത്തെ പെണ്‍കുട്ടി വീട്ടിലെത്തിച്ചു സൂക്ഷിക്കും.
ലഹരിമരുന്നുമായി അഭിലാഷ് എറണാകുളത്ത് പിടിയിലായിട്ടും സ്വാധീനമുപയോഗിച്ച് രക്ഷപെട്ടെന്ന വെളിപ്പെടുത്തലും സംഘത്തിന്റെ ഉന്നത ബന്ധത്തിന്റെ തെളിവാണ്. കഴിഞ്ഞ മാസം പട്ടാന്പിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചു നടത്തിയ ലഹരി പാര്‍ട്ടിയില്‍ 9 പേര് പങ്കെടുത്തെന്ന് ഇരയായ പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. പട്ടാന്പിയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരും ഈ പരാതിയിലുണ്ടായിരുന്നു. ചാലിശേരി സിഐയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ലഹരി മാഫിയയെപ്പറ്റി അന്വേഷിക്കുന്നത്. പുറത്തുവന്ന വെളിപ്പെടുത്തുകളുടെ അടിസ്ഥാനത്തില്‍ പട്ടാന്പി സംഘത്തിലെ കൂടുതല്‍ പേരിലേക്ക് എത്താനാണ് പൊലീസ് നീക്കം