സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്യുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ വൃക്കകൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും. ആംബുലൻസിന്റെ യാത്രക്കായി ഗ്രീൻ കൊറിഡോർ ഒരുക്കുകയാണ് പൊലീസ്. KL05BB 5596 എന്ന ആംബുലൻസിലാണ് അവയവങ്ങളുമായുള്ള യാത്ര. ഇന്നലെയാണ് തലച്ചോറിലെ രക്ത സ്രാവത്തെ തുടർന്നു 20 കാരനായ വിഷ്ണു മരിച്ചത്.
കരളും ഒരു കിഡ്നിയും കോർണിയയും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് നൽകും. ജൂലൈ 6നാണ് തലവേദനയെ തുടർന്ന് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവം മൂലം കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കനത്ത വേദനകൾക്കിടയിലും വിഷ്ണുവിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം മുന്നോട്ട് വരികയായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ് വിഷ്ണു.


