Asianet News MalayalamAsianet News Malayalam

'നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായത്', സത്യം അറിയണമെന്ന് ദേവനന്ദയുടെ മാതാപിതാക്കൾ

''എങ്ങും പോകുന്ന കുട്ടിയല്ല, നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്, സഹായിക്കണം, ഞങ്ങൾക്കറിയണം'', വിതുമ്പലടക്കാനാകാതെ ദേവനന്ദയുടെ അമ്മ. 

devananda missing found dead mothers  reaction
Author
Kollam, First Published Feb 29, 2020, 2:32 PM IST

കൊല്ലം: ദേവനന്ദയുടെ മണത്തിൽ സത്യം പുറത്ത് കൊണ്ടുവരണമെന്ന് അമ്മ ധന്യ. പറയാതെ എങ്ങോട്ടും പോകാത്ത കു‍ഞ്ഞാണ്. തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണ്. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്. കാണാതായി കരഞ്ഞ് വിളിച്ചപ്പോൾ തന്നെ നാട്ടുകാരെല്ലാം ഓടിയെത്തിയിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയാൻ അവസരമുണ്ടാക്കണമെന്നും അമ്മ ധന്യ ആവശ്യപ്പെട്ടു, എത്രയും പെട്ടെന്ന് ഇതിന്‍റെ വിവരം അറിയണം. എല്ലാവരും സഹായിക്കണം എന്നും ദേവനന്ദയുടെ അമ്മ പറഞ്ഞു. 

ഷോളുകൊണ്ട് കളിക്കുകയായിരുന്നു കുഞ്ഞ്. ഡാൻസിന്‍റെ ഷോളല്ല അതെന്നും, കുഞ്ഞ് കളിക്കാനെടുക്കുന്ന ഷോളാണെന്നും അമ്മ വിശദീകരിച്ചു. ധന്യ പറഞ്ഞത് തന്നെയാണ് പറയാനുള്ളതെന്നാണ് അച്ഛൻ പ്രദീപിന്‍റെ വാക്കുകൾ. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട് അടക്കം കിട്ടാനുണ്ട്. അന്വേഷണം കാര്യക്ഷമായി നടത്തി സത്യം അറിയാൻ സഹായിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

ദേവനന്ദയുടെ മുങ്ങിമരണത്തിൽ ദുരൂഹത ഉണ്ടന്ന ആരോപണവുമായി ബന്ധുക്കളും രംഗത്ത് എത്തിയിരുന്നു. മുത്തച്ഛൻ മോഹനൻ പിള്ളയാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. കുട്ടി ഒറ്റക്ക് ആറ്റിൻ തീരത്തേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയതാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടു. 

തുടര്‍ന്ന് വായിക്കാം: 'ഒന്ന് തൊട്ടോട്ടെ', അലറിക്കരഞ്ഞ് അമ്മ, കൂട്ടുകാരിയെ അവസാനമായി കണ്ട് വിതുമ്പി സഹപാഠികൾ...

അമ്മയുടെ ഷാൾ കുട്ടി ധരിച്ചിട്ടില്ല. കുഞ്ഞ് അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ല. നേരത്തെ ക്ഷേത്രത്തിൽ പോയത് മറ്റൊരു വഴിയിലൂടെയായിരുന്നു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛൻ പറയുന്നു. അമ്മയോടോ മുത്തശ്ശിയോടോ മുത്തച്ഛനോടോ ചോദിക്കാതെ പുറത്തിറങ്ങാത്ത കുട്ടിയാണ്. മാത്രമല്ല ഓടിയാൽ പോലും ആ സമയത്ത് കുട്ടി പുഴക്കരയിലെത്തില്ലെന്നും മുത്തച്ഛൻ പറയുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലവും സമയവും എല്ലാം വച്ച് നോക്കുമ്പോഴും ദുരൂഹത മാത്രമാണ് ബാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. 

Read More: ഇനി 'കണ്ണീരോർമ്മ'; ദേവനന്ദയ്ക്ക് കേരളത്തിന്റെ ബാഷ്‌പാഞ്ജലി 

ഒരു പരിചയവും ഇല്ലാത്ത വഴിയാണ്. ആരോ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ വിശ്വാസം . ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം തന്നെ നടത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ശാസ്ത്രീയ പരിശോധനകളും ഇക്കാര്യത്തിൽ നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

കുട്ടിക്ക് സംഭവിച്ച ദുരന്തം അറിഞ്ഞ് വിദേശത്ത് നിന്ന് എത്തിയ ദേവനന്ദയുടെ അച്ഛൻ പ്രദീപിന്‍റെ മൊഴി നാളെ രേഖപ്പെടുത്താനാണ് പൊലീസ് ഒരുങ്ങുന്നത്.  ബന്ധുക്കൾ അടക്കം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയമായ അന്വേഷണം നടത്തി സംഭവത്തിന്‍റെ ചുരുളഴിക്കാനാണ് പൊലീസ്  തീരുമാനം.

 തുടര്‍ന്ന് വായിക്കാം: കാത്തിരുന്ന് കിട്ടിയ കൺമണി, ഒടുവില്‍ മകനെ ആദ്യം കണ്ട ദിനത്തില്‍ ദേവനന്ദയ്ക്ക് വിടചൊല്ലി അച്ഛന്‍...
 

Follow Us:
Download App:
  • android
  • ios