രാവിലെ ഏഴ് മണി മുതൽ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പിന്നെ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മാത്രമാവും പ്രവേശനം ലഭിക്കുക.

ഗുരുവായൂര്‍: പ്രധാമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഭക്തര്‍ക്ക് നിയന്ത്രണം. പടിഞ്ഞാറേ നടയിൽ രാവിലെ ഏഴ് മണി മുതൽ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയും വരെ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് പൊലീസ് അറിയിച്ചു. കിഴക്കേ നടയിൽ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവും. ഇതിലൂടെ രാവിലെ ഏഴ് മണി മുതൽ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പിന്നെ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മാത്രമാവും പ്രവേശനം ലഭിക്കുക.

പ്രധാനമന്ത്രി രാവിലെ 10 മണി മുതൽ 11.15 വരെയാണ് ക്ഷേത്രത്തിൽ ഉണ്ടാവുക. 
രാവിലെ എട്ട് മണിയോടെ പൊലീസ് വിന്യാസത്തിന് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂനംമൂച്ചി മുതൽ ഗുരുവായൂർ വരെ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂർ ഇന്നർ റോഡിലും ഔട്ടർ റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂരിൽ കിഴക്ക് ഭാഗത്ത് പാർക്കിംഗ് അനുവദിക്കില്ല. പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യാമെന്നും പൊലീസ് അറിയിച്ചു.