ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം വെഞ്ഞാറമൂട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിൽ എത്തിച്ച ഇൻറർവ്യൂ നടത്തിയ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിക്ക് സസ്പെൻഷൻ. തിരുവനന്തപുരം കന്റോൺമെന്റ്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനില കാര്യമായ ദിവ്യ നായരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരൻ തമ്പി അടക്കമുള്ള കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ ജോലി തട്ടിപ്പ് വാർത്ത പുറത്ത് കൊണ്ടുവന്നത്.

ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം വെഞ്ഞാറമൂട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തും എന്നാണ് പോലീസ് കരതുന്നത്. ടൈറ്റാനിയം എജിഎം ശശികുമാരൻ തമ്പിക്ക് തട്ടിപ്പിലുള്ളത് നിർണ്ണായക പങ്കാണ്. 

തട്ടിപ്പിനിരയായവരുടെ പക്കൽ നിന്നും പണം വാങ്ങിയ ദിവ്യാ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പോലീസ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഒഴിവുണ്ടെന്ന വിവരം ഫേസ് ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് അപേക്ഷിക്കുന്നവരിൽ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്. ഇന്നലെ രാത്രി തന്നെ ദിവ്യാ നായരുടെ ഭര്‍ത്താവും കേസിലെ മറ്റൊരു പ്രതിയുമായ രാജേഷ് മുങ്ങിയെന്നാണ് പോലീസ് പറയുന്നത്. 

ദിവ്യാജ്യോതി പണം വാങ്ങും, കേസിലെ മറ്റ് പ്രതികളായ പ്രേംകുമാറും ശ്യാം ലാലും ഈ ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിലെത്തിക്കും. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ നടത്തുന്നത് ഡിജിഎം ശശികുമാരൻ തമ്പിയായിരുന്നു. ഇൻറർവ്യൂവിന് മുമ്പ് പകുതി പണവും ഇൻറർവ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇൻറർവ്യു നടത്തിയതിനാൽ ഉദ്യോഗാർത്ഥികൾക്ക് സംശയം ഒട്ടു തോന്നിയിരുന്നില്ല. ശശികുമാരൻ തമ്പിക്കെതിരായ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്. 

കഴിഞ്ഞ ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്‍റോണ്‍മെന്‍റ് പോലീസ് നടപടിയെടുക്കാതെ കേസ് പൂഴ്ത്തുകയായിരുന്നു. പിന്നീട് പരാതിയുമായി വന്ന അഞ്ചു പേരില്‍ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നല്‍കിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ പോലീസ് പൂഴ്ത്തിവെച്ചതായും ആരോപണമുണ്ട്. ഇതടക്കമുള്ള കന്‍റോണ്‍മെന്‍റ് പോലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവന്‍ വെച്ചത്. ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പോലീസിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പണം കൈമാറുന്നതിന്‍റെ വീഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പോലീസിനെ സമീപിച്ചത്. എന്നിട്ടും കന്‍റോണ്‍മെന്‍റ് പോലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിര്‍ദേശത്തിന്‍റെ ഭാഗമായിട്ടാണെന്നാണ് സൂചന.