കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പൂർണ്ണമായും സമാധാനപരമായ രീതിയിലാണ് തങ്ങൾ പ്രതിഷേധം നടത്തുന്നത്. എന്ത് പ്രതിസന്ധികളുണ്ടായാലും സമരവുമായി മുന്നോട്ട് പോകും. വർഷങ്ങൾ എടുത്താലും സമരം തുടരുക തന്നെ ചെയ്യും. നിലവിലുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അധികൃതർ അനുമതി നൽകുന്നില്ലെങ്കിൽ, അതിനായി മറ്റൊരു സ്ഥലം അനുവദിച്ചു തരാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഈ പ്രതിഷേധത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും, ഇതൊരു രാജ്യവ്യാപക മുന്നേറ്റമായി മാറ്റുമെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിലെ ജന്തർ മന്തറിലാണ് അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ സിജെപി രണ്ടാം ഘട്ട പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ആത്മഹത്യകൾക്ക് പരിഹാരം കാണണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതുകയും ചെയ്തു.