എച്ച് എം സിയിവലെ മൂന്ന് അംഗങ്ങൾ മെഡിക്കൽ ഓഫീസർക്കെതിരെ അന്വേഷണം നടത്തും. തുടർന്ന് ഭരണസമിതിയിൽ റിപ്പോർട്ട് നൽകും.
മലപ്പുറം : മലപ്പുറം വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ രാഹുല്‍ ഗാന്ധിയുടെ ഫണ്ടുപയോഗിച്ച് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെത്തിച്ച ഡയാലിസിസ് യൂണിറ്റ് ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ തിരിച്ചയച്ചു. ഏറെ നാളെത്തെ പരിശ്രമത്തിന്റെ ഭാഗമായി ലഭിച്ച ഉപകരണങ്ങള്‍ തിരിച്ചയച്ച മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്ന് ആശുപത്രി വികസനസമിതി പ്രതികരിച്ചു. മലയോര പിന്നോക്കമേഖലയായ വണ്ടൂരിലെ വൃക്കരോഗികളുടെ ഏറെ നാളത്തെ ആവശ്യമാണ് പ്രദേശത്തൊരു ഡയാലിസിസ് യൂണിറ്റ്. നേരത്തെ എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് ഡയാലിസിസ് ഉപകരണങ്ങള്‍ എത്തിക്കാന്‍ രാഹുല്‍ഗാന്ധിയോട് ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
എംപി ഫണ്ടുപോയോഗിച്ച് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കൊണ്ടുവന്ന ഡയാലിസിസ് ഉപകരണങ്ങളാണ് ഒരു കൂടിയാലോചനയുമില്ലാതെ മെഡിക്കല്‍ ഓഫീസര്‍ തിരിച്ചയച്ചത്. പുതിയ ഡയാലിസിസ് യൂണിറ്റില്‍ ജീവനക്കാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമത്തിലേക്കും പൊതുജനഫണ്ട് ശേഖരണത്തിലേക്കും വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് കടക്കുന്ന ഘട്ടത്തിലാണ് ലഭിച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചതെന്ന് ആശുപത്രി വികസനസമിതി ചെയര്‍മാന്‍ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ണ്ണമാകാത്തതിനാലും ഉപകരണങ്ങള്‍ ഘട്ടം ഘട്ടമായി കൊണ്ടുവരുന്നത് സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുന്നതുകൊണ്ടുമാണ് മടക്കിയതെന്നാണ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ ഷീജയുടെ വാദം. എന്നാല്‍ എന്തൊക്കെ അനുബന്ധ സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്ന് നേരത്തെ പല തവണ ചോദിച്ചിട്ടും നിഷേധാത്മക നിലപാടാണ് മെഡിക്കല്‍ ഓഫീസറുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. മെഡിക്കൽ ഓഫീസറെ മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read More : രാഹുൽ ഗാന്ധി വയനാട്ടിൽ; ഔദ്യോഗിക യോഗങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും, രാത്രി മടക്കം

