പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പിവി അൻവറിൻ്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ ടെലഫോണ്‍ ചോര്‍ത്തല്‍ കേസ് അന്വേഷിക്കാൻ ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ. മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് സൈബര്‍ ക്രൈം ഡി.വൈ.എസ്.പി ബാലചന്ദ്രനാണ് അന്വേഷണ ചുമതല. കൊല്ലം സ്വദേശി വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ ഹർജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് മലപ്പുറം പൊലീസ് പി.വി അന്‍വറിനെതിരെ കേസെടുത്തത്. 

മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്തംബര്‍ 1ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.വി അന്‍വര്‍ താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ നമ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനില്‍ നിന്നും നാളെ രാവിലെ 11ന് കോഴിക്കോട് സൈബര്‍ ക്രൈം ഡി.വൈ.എസ്.പി ബാലചന്ദ്രന്‍ മൊഴിയെടുക്കും.