എ ഗ്രൂപ്പ് വിട്ട് സംസ്ഥാന നേതൃത്വത്തോടൊപ്പം ചേർന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെയും സതീശൻ വീട്ടിലെത്തി കണ്ടു. ഉച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തലയുമായും സതീശൻ അനുനയ ചർച്ച നടത്തും. 

തിരുവനന്തപുരം: ഡിസിസി പട്ടികയെ ചൊല്ലി ഒരാഴ്ചയോളമായി കത്തുന്ന കോൺഗ്രസ് പോര് തീർക്കാൻ ഹോം അനുനയവുമായി സംസ്ഥാന നേതൃത്വം. സംസ്ഥാന നേതൃത്വത്തിന് ധാർഷ്ട്യമാണെന്ന മുതിർന്ന നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയായാണ് ഹോം അനുനയ നീക്കം. അങ്ങോട്ട് പോയി ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ് ഉടക്കിട്ട നേതാക്കളെ വീട്ടിലെത്തി കണ്ടാണ് സമവായശ്രമം. പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ സതീശൻ മുതിർന്ന നേതാക്കളെ അവഗണിച്ച് പോകാൻ ഒരു ഉദ്ദേശവുമില്ലെന്ന് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

പ്രശ്നം ഉണ്ടെന്ന് ആവർത്തിക്കുമ്പോഴും പാർട്ടിയാണ് ഫസ്റ്റ് എന്നും ഗ്രൂപ്പ് സെക്കന്‍റാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡിസിസി പട്ടിക എഐസിസിക്ക് കൈമാറും മുമ്പ് അന്തിമവട്ട ചർച്ച നടത്താമെന്ന വാക്ക് പാലിക്കാത്തതിലെ നീരസം ഉമ്മൻ ചാണ്ടി അറിയിച്ചു. ദില്ലി ചർച്ചയിൽ അഖിലേന്ത്യാ നേതൃത്വം അതിവേഗം സാധ്യതാപട്ടിക കൈമാറാൻ ആവശ്യപ്പെടുക ആയിരുന്നുവെന്ന് സതീശൻ വിശദീകരിച്ചു. എ ഗ്രൂപ്പ് വിട്ട് സംസ്ഥാന നേതൃത്വത്തോടൊപ്പം ചേർന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെയും സതീശൻ വീട്ടിലെത്തി കണ്ടു.

ഉച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തലയുമായും സതീശൻ അനുനയ ചർച്ച നടത്തും. കെപിസിസി പുനസംഘടനയുടെ ഭാഗമായി ചർച്ചകൾ തുടർന്ന് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വിമർശനങ്ങൾക്ക് മറുപടിപറയാതെ ഒഴിയുമ്പോഴും അവസാനവാക്ക് ഔദ്യോഗിക നേതൃത്വത്തിന്‍റേത് തന്നെയാണെന്ന് സതീശൻ ആവർത്തിക്കുന്നുമുണ്ട്. ഇങ്ങോട്ട് വന്നുള്ള ചർച്ച സമ്മർദ്ദത്തിന്‍റെ ജയമായി ഉമ്മന്‍ ചാണ്ടി, ചെന്നിത്തല വിഭാഗങ്ങൾ കരുതുന്നു. നേതൃത്വം കൈ നീട്ടുമ്പോഴും കെപിസിസി പുനസംഘടനാ ചർച്ചയിൽ ഒപ്പമുള്ളവർക്കുള്ള പരിഗണനയടക്കം നോക്കിയാകും മുതിർന്ന നേതാക്കളുടെ തുടർനിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.