പാലക്കാട്ടെ അതൃപ്തരായ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതായി സൂചന. സന്ദീപ് വാര്യര്‍ വഴി ചര്‍ച്ച നടത്തിയെന്നാണ് വിവരം. അതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയ്ക്ക പിന്നാലെ നഗരസഭയിലെ അതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ ഉന്നമിട്ട് കോണ്‍ഗ്രസ്. അതൃപ്തരായ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതായി സൂചന. സന്ദീപ് വാര്യര്‍ വഴിയാണ് ചര്‍ച്ച നടത്തിയതെന്നാണ് വിവരം. അതേസമയം, അതൃപ്തരായ നേതാക്കളെ പാളയത്തിലെത്തിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നുവെന്ന സൂചന നൽകികൊണ്ട് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു.

ബിജെപിയിലെ അതൃപ്തരായ എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന സൂച നൽകികൊണ്ടാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രവുമായി ഐക്യപ്പെടാൻ തയ്യാറുള്ള ആരും രാഷ്ട്രീയമായി അനാഥമാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. പാലക്കാട്ടെ പൊട്ടിത്തെറിയ്ക്ക് പിന്നാലെ പരസ്യ പ്രതികരണം വിലക്കി കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണിപ്പോള്‍ അതൃപ്തരായ നേതാക്കളെ ഉന്നമിട്ടുകൊണ്ട് സന്ദീപ് വാര്യരുടെ പോസ്റ്റ്. പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളയ്ക്കും ബിജെപി നേതാവ് എൻ ശിവരാജനും ഉള്‍പ്പെടെ അച്ചടക്ക നടപടി സംബന്ധിച്ച് ബിജെപിയിൽ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

സന്ദീപ് വാര്യരുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം: "വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും പ്രത്യയശാസ്ത്രത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് മതനിരപക്ഷേതയുടെ ഭാഗമാകാൻ, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്"

അതേസമയം, പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപ്പറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല. നയംമാറ്റി വന്നാൽ എല്ലാവരെയും സ്വീകരിക്കും. പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അത് മാറ്റത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേത്വത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷയും ദേശീയ കൗണ്‍സില്‍ അംഗം എന്‍ നടരാജനും രംഗത്തെത്തിയിരുന്നു. വി കെ ശ്രീകണ്ഠന്‍ എംപിയും ഡിസിസി പ്രസിഡന്‍റും ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍, കോണ്‍ഗ്രസിന് നിരാശപ്പെടേണ്ടി വരുമെന്ന് ബിജെപി നേതാവ എന്‍ നടരാജന്‍ തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. പാലക്കാട് വീടുകയറി പച്ചയ്ക്ക് വർഗീയത പറഞ്ഞത് കെ.സുരേന്ദ്രനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ലഘുലേഖ ഉൾപ്പെടെ വീടുകൾ തോറും വിതരണം ചെയ്താണ് വോട്ട് തേടിയത്.സി പിഎമ്മിന്‍റേയും. ബിജെപിയുടെയും വോട്ട് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു 

കെപി മധു കോൺഗ്രസിലേക്ക്? നിർണായക നീക്കവുമായി സന്ദീപ് വാര്യർ; ചര്‍ച്ച നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് മധു

YouTube video player