കണ്ണൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പരാതിക്കപ്പുറമുള്ള വൻകവർച്ചയാണ് നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.

കണ്ണൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പൊലീസ്. ആക്രമിക്കപ്പെട്ട കാറിൽ സഞ്ചരിച്ചിരുന്നവരുടെയും കാറുടമയുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ച 32 പവൻ സ്വർണവും ഒന്നരകോടി രൂപയും നഷ്ടമായതായാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമിക്കപ്പെട്ടുവെന്നും 25 ഗ്രാം സ്വർണം മാത്രം നഷ്ടമായെന്നുമാണ് കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാർ ജലിന്തർ നിഗം നൽകിയ പരാതി. ദുരൂഹത ഇപ്പോഴും ബാക്കിയാണ്. വൻകവർച്ച നടന്നുവെന്നാണ് പൊലീസ് നിഗമനം. കാറിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ കാറുടമ അശോക് യശ്വന്തിന്‍റെ ഒന്നരക്കോടി രൂപയും 256 ഗ്രാം സ്വർണവുമുണ്ടായിരുന്നു എന്നാണ് സൂചന. ഈ വിവരമറിഞ്ഞെത്തിയ സ്വർണം പൊട്ടിക്കൽ സംഘമാണ് ആസൂത്രിതമായ കവർച്ചയ്ക്ക് പിന്നിലെന്നും പൊലീസ് കരുതുന്നു.

അശോകിന്റെയും കുമാറിന്റെയും യാത്ര മനസിലാക്കിയ അടുപ്പക്കാർ തന്നെ വിവരം അക്രമികൾക്ക് കൈമാറിയതായാണ് വിവരം. കുമാറിന്റെ കുടുംബത്തിന്റെ മൊഴിയും പൊലീസ് ശേഖരിച്ചു. ആവശ്യമെങ്കിൽ കുമാറിനെയും ഡ്രൈവർ സച്ചിനെയും അശോകിനെയും പൊലീസ് ചോദ്യം ചെയ്യും. റൂറൽ എസ് പിയുടെ സാന്നിധ്യത്തിൽ സ്വർണ്ണ വ്യാപാരികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പരിയാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പയ്യന്നൂരിലേക്ക് കൈമാറിയിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെയാണ് കുമാർ ജലിന്ദർ നിഗവും കുടുംബവും സഞ്ചരിച്ച കാർ പയ്യന്നൂർ എടാട്ട് വച്ച് ആക്രമിക്കപ്പെട്ടത്. രാവിലെ പിലാത്തറയിൽ കാർ തകർന്ന നിലയിൽ കണ്ടെത്തിയതോടെയാണ് കവർച്ച പുറംലോകമറിഞ്ഞത്.