മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം; മൂന്നാം വട്ട ചർച്ചയ്ക്ക് തുടക്കം
ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെയും തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് ചർച്ച.
കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാനുള്ള മൂന്നാം വട്ട ചർച്ച തുടങ്ങി. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെയും തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് ചർച്ച. വേതന വർദ്ധനവ് ആവശ്യപ്പെട്ട് മാനേജ്‍മെന്‍റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടർന്നാണ് സിഐടിയു അനുകൂല സംഘടന മുത്തൂറ്റിൽ സമരം തുടങ്ങിയത്.
സമരം അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്ത് തീർപ്പ് ചർച്ചകൾക്ക് നിർദ്ദേശിച്ചത്. സിഐടിയുവിന് വേണ്ടി എ എം ആരിഫ് എം പി, കെ ചന്ദ്രൻ പിള്ള, കെ എൻ ഗോപിനാഥ് എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുക്കുന്നു. മുത്തൂറ്റ് മാനേജ്‍മെന്‍റിന് വേണ്ടി നാല് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. തൊഴിലാളികളെ പിരിച്ചുവീട്ട തീരുമാനം പുനഃപരിശോധിക്കാനാകില്ലെന്ന നിലപാടിൽ മാനേജ്മെന്‍റ് ഉറച്ച് നിന്നതോടെയാണ് നേരത്തെയുള്ള ചർച്ചകൾ വഴിമുട്ടിയത്.
Read More: മുത്തൂറ്റ് തര്‍ക്കം: നിലപാട് കടുപ്പിച്ച് ഹൈക്കോടതി, 'മുട്ടയേറ്' സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും അഭിപ്രായം
Read More: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന മുത്തൂറ്റ് എംഡിയെ അറസ്റ്റ് ചെയ്യണമെന്ന് ആനത്തലവട്ടം ആനന്ദൻ...