സജി ചെറിയാനുമായുള്ള ചർച്ച ഫലപ്രദം, വികസനത്തിനെതിരല്ല, പക്ഷേ ആവശ്യങ്ങൾ പരിഹരിക്കണം; മോൺസിംഗർ നിക്കോളാസ്
വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും എന്നാൽ ചടങ്ങിൽ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും വിഴിഞ്ഞം ലത്തീൻ ഇടവക വികാരി മോൺസിംഗർ നിക്കോളാസ്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനുമായുള്ള ചർച്ച ഫലപ്രദമെന്ന് വിഴിഞ്ഞം ലത്തീൻ ഇടവക വികാരി മോൺസിംഗർ നിക്കോളാസ്. തങ്ങൾ വികസനത്തിനെതിരല്ലെന്നും എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയിൽ നിന്നും ഉണ്ടായത് അനുകൂലമായ സമീപനമായിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും എന്നാൽ ചടങ്ങിൽ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മോൺസിംഗർ നിക്കോളാസ് പറഞ്ഞു.
അതേസമയം നേരത്തെ ലത്തീൻ അതിരൂപത വികാർ ജനറൽ ഫാ.യൂജിൻ പെരേര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാനാണെന്നും തുറമുഖത്തേക്കുള്ള ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങൾ സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും ചടങ്ങിൽ സർക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കിയിരുന്നു. അതിനിടെ, ആദ്യ കപ്പലെത്തുമ്പോൾ അതിന് സ്വീകരണം ഒരുക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളയെ മാറ്റി പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി സർക്കാർ നിയമിച്ചു.
Read More: 'വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാൻ, ക്ഷണം അറിയില്ല'; ഫാ.യൂജിൻ പെരേര
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുമായി ചർച്ചകൾ നടത്തിയിരുന്നത് അദീല അബ്ദുള്ളയായിരുന്നു. ഉദ്ഘാടനച്ചടങ്ങിന് അവരെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് അദീലയായിരുന്നു. എന്നാൽ ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തിൽ ആർച്ച് ബിഷപ്പിന്റെ പേരുണ്ടെങ്കിലും അവർ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനിടെയാണ് യൂജിൻ പെരേര സർക്കാരിനെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്.