കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നൽകും. മലയാളികൾ അടക്കം 43 നഴ്സുമാരെ പിരിച്ചു വിട്ട സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. 

ദില്ലി : ദില്ലി ആർഎംഎൽ ആശുപത്രിയിലെ നഴ്സുമാരെ പിരിച്ചുവിട്ട നടപടി പാർലമെന്റിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നൽകും. മലയാളികൾ അടക്കം 43 നഴ്സുമാരെ പിരിച്ചു വിട്ട സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. 

പതിമൂന്ന് വർഷം ആർഎംഎൽ ആശുപത്രിയിൽ കരാർ ജോലി ചെയ്തിരുന്ന നഴ്സുമാരെയാണ് ട്രൈബ്യൂണൽ ഉത്തരവിന് പിന്നാലെ പിരിച്ചു വിട്ടത്. ഉത്തരവിനെതിരെ നിയമനടപടിക്ക് സമയം പോലും നൽകാതെയായിരുന്നു ധൃതിപ്പിടിച്ച് ആശുപത്രി നീക്കം. സംഭവം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടതോടെ ഡീൻ കുര്യക്കോസ് എംപി ആരോഗ്യമന്ത്രിക്ക് കത്തയച്ചു. എൻകെ പ്രേമചന്ദ്രൻ എംപി നഴ്സുമാരുടെ പ്രതിനിധികളുമായി ദില്ലി കൂടിക്കാഴ്ച്ച നടത്തി. വിഷയത്തിൽ കേന്ദ്രം മനുഷ്യത്വപരമായി നടപടി സ്വീകരിക്കണമെന്നും ഈക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ എംപിമാർ ആരോഗ്യമന്ത്രിയെ കാണുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.

പിരിച്ചിവിടൽ നടപടിയിൽ കേന്ദ്രമന്ത്രി വി മുരളിധരന്റെ ഓഫീസും ഇടപെട്ടിട്ടുണ്ട്. നഴ്സുമാരുടെ പ്രതിനിധികളുമായി മന്ത്രിയുടെ ഓഫീസിൽ ആശയവിനിമയം നടത്തി. നൂറിലധികം ഒഴിവുകൾ നിലനിൽക്കെയായിരുന്നു പതിമൂന്ന് വർഷമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ ആശുപത്രി തീരുമാനം എടുത്തത്. ഇതിനെതിരെ നൽകിയ ഹർജി കേന്ദ്ര ട്രൈബ്യൂണൽ തള്ളിയിരുന്നു.