ആവശ്യത്തിന് കിറ്റുകൾ എത്തിയില്ല; സൗജന്യ പലവ്യജ്ഞന കിറ്റ് വിതരണം മുടങ്ങി
മിക്കയിടത്തും 400 ലധികം നീലക്കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കൊടുക്കാൻ ബാക്കിയുണ്ട്. 50 കിറ്റുകൾ മാത്രമാണ് ഒരു ദിവസം കിട്ടുന്നതെന്ന് റേഷൻ കടക്കാർ പറയുന്നു.
കൊച്ചി: സംസ്ഥാനത്ത് സൗജന്യ പലവ്യജ്ഞന കിറ്റ് വിതരണം മുടങ്ങി.
എറണാകുളം ഡിപ്പോയില്‍ ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന വെള്ളക്കാര്‍ഡുകാര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണമാണ് മുടങ്ങിയത്. ആവശ്യത്തിന് കിറ്റുകള്‍ റേഷന്‍ കടകളിൽ എത്താത്തതാണ് കാരണം. നീല കാര്‍ഡുകാര്‍ക്കുള്ള കിറ്റുകൾ പോലും റേഷന്‍ കടകളില്‍ കൊടുത്ത് തീര്‍ത്തിട്ടില്ല
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത സര്‍ക്കർ സൗജന്യമായി വിതരണം ചെയ്യുന്നത് ആയിരം രൂപയ്ക്കുള്ള സാധനങ്ങൾ അടങ്ങിയ കിറ്റ്. ഇന്നലെയോടെ നീല കാര്‍ഡ് ഉടമകൾക്ക് വിതരണം പൂര്‍ത്തിയാക്കി. ഇന്ന് മുതല്‍ വെള്ളകാര്‍ഡുകാര്‍ക്ക് കിറ്റുകൾ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ അറിയിപ്പ്. പത്രങ്ങളിൽ വാര്‍ത്ത കണ്ട് രാവിലെ കിറ്റ് വാങ്ങാനെത്തിയ എറണാകുളം ഡിപ്പോയിലെ കാര്‍ഡ് ഉടമകള്‍ക്ക് പക്ഷെ നിരാശരായി തിരിച്ചുപോരേണ്ടി വന്നു.
മിക്കയിടത്തും 400 ലധികം നീലക്കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കൊടുക്കാൻ ബാക്കിയുണ്ട്. 50 കിറ്റുകൾ മാത്രമാണ് ഒരു ദിവസം കിട്ടുന്നതെന്ന് റേഷൻ കടക്കാർ പറയുന്നു. ഭക്ഷ്യധാന്യ കിറ്റുകളുടെ അഭാവത്തിൽ കിറ്റ് വാങ്ങാനെത്തിയ വെളളക്കാർഡ് ഉടമകളെ കടകളിൽ നിന്ന് തിരിച്ചയക്കുകയാണ്. ചില സാധനങ്ങളുടെ ക്ഷാമം മൂലം പാക്കിംഗ് വൈകുന്നതാണ് പ്രശ്നമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. സാധനങ്ങൾ എത്തുന്നമുറയ്ക്ക് റേഷന്‍ കടകളില്‍ കിറ്റുകൾ എത്തിക്കുമെന്നും അവര്‍ പറഞ്ഞു.
കാര്‍ഡിലെ അവസാന അക്കം അനുസരിച്ചാണ് കിറ്റുകളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് 15 നും 1,2 അക്കങ്ങള്‍ക്ക് 16 നും 3,4,5 അക്കങ്ങള്‍ക്ക് 18 നും കിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. 6,7,8 അക്കങ്ങള്‍ക്ക് 19 നും 9 അടക്കം ബാക്കിയുള്ളവയ്ക്ക് 20 നും കിറ്റുകള്‍ ലഭിക്കും. 21 മുതല്‍ പിഎംജികെവൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.