ബിജു രാധാകൃഷ്ണനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ ക്രൈം ബ്രാഞ്ച് സുപ്രീം കോടതിയിൽ
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി
കൊല്ലം: ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ട ക്കെതിരെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് സുപ്രീം കോടതിയിലേക്ക്. ഉത്തരവിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകി.
വിചാരണക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്. അമ്മ രാജമ്മാളിനെയും കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു.
വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിജു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം തടവായിരുന്നു വിചാരണക്കോടതി വിധിച്ചത്. വിചാരണക്കോടതിയുടെ ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
എന്നാല്‍, വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ബിജു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ബിജു ഹര്‍ജിയില്‍ ആരോപിച്ചത്. തനിക്കെതിരെ തെളിവുകളില്ലെന്നും കുട്ടി മാത്രമാണ് സാക്ഷിയെന്നാണ് പ്രോസിക്യൂഷന്‍ അവതരിപ്പിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍റെ വാദമുഖങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നുമാണ് ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചത്.
കുട്ടി പറഞ്ഞ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിചാരണക്കോടതി ശിക്ഷിച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടിയെ മാത്രമാണ് സാക്ഷിയായി അവതരിപ്പിച്ചതെന്ന ആരോപണത്തെ ഖണ്ഡിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയിരുന്നു. കേസിലെ സാക്ഷി മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചെന്നുമാണ് വ്യക്തമാകുന്നത്.