തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനെ പിന്തുണച്ച് ഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനെ പിന്തുണച്ച് ഡിഎംകെ. നിയമസഭയിൽ വിജയ് നടത്തിയത് മൂന്നാംകിട പരാമർശമാണെന്നും മൂന്നാംകിട പരാമർശം നടത്തിയാൽ അതേനാണയത്തിൽ തിരിച്ചുകിട്ടുമെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പ്രതികരിച്ചു. ബിജെപിയുടെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിക്കിടെയാണ് വിവാദപരമായ പരാമർശം ഉണ്ടായത്. നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനെക്കുറിച്ച് നടന്ന 'അപ്പ' പരിഹാസത്തെ പരാമർശിച്ച് നടത്തിയ പ്രസംഗത്തിലാണ് വിജയ്‌യുടെ അമ്മയെ വലിച്ചിഴച്ച് നൈനാർ നാഗേന്ദ്രൻ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ചത്.

സംഭവത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ ഒരു അഭിഭാഷക ഡിജിപിക്ക് ഓൺലൈനായി പരാതി നൽകി. വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നൈനാറിന്‍റെ പരാമർശത്തിനെതിരെ ഭരണകക്ഷി മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന് വിസികെ (VCK) നേതാവ് വണ്ണിയരസ് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ പുലർത്തേണ്ട യാതൊരു സംസ്കാരവുമില്ലാത്ത പ്രതികരണമാണ് നൈനാറിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് രാജ്‌മോഹൻ വിമർശിച്ചു. ബിജെപി നേതാവിന്‍റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തി. നൈനാർ നാഗേന്ദ്രന്‍റെ വാക്കുകൾ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.

YouTube video player