അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടക്കുന്നവരെ തടയരുത്; കർണാടകയോട് ഹൈക്കോടതി
യാത്ര ചെയ്യുന്ന വാഹനം ആംബുലൻസ് വേണം എന്ന് നിർബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളിൽ ആണെങ്കിലും അതിർത്തി കടന്നു യാത്ര ചെയ്യാൻ അനുവദിക്കണം. മതിയായ രേഖകകൾ ഉള്ളവരെ തടയരുതെന്നും കോടതിയുടെ നിർദ്ദേശം ഉണ്ട്.
കൊച്ചി: അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുതെന്നു കർണാടക സർക്കാരിന് കേരള ഹൈക്കോടതി നിർദ്ദേശം. മരണം,മെഡിക്കൽ ആവശ്യം, എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചു.
യാത്ര ചെയ്യുന്ന വാഹനം ആംബുലൻസ് വേണം എന്ന് നിർബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളിൽ ആണെങ്കിലും അതിർത്തി കടന്നു യാത്ര ചെയ്യാൻ അനുവദിക്കണം. മതിയായ രേഖകകൾ ഉള്ളവരെ തടയരുതെന്നും കോടതിയുടെ നിർദ്ദേശം ഉണ്ട്.
കർണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് നിയന്ത്രണം കർശനമാക്കിയതെന്നു കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു.ദക്ഷിണ കന്നഡയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത്. ഹർജിയിലെ ആവശ്യം പരിഗണിക്കാൻ ആകില്ലെന്നും കർണാടക അറിയിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.
കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയ കർണാടക സർക്കാരിൻ്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാർ നടപടി പുനപരിശോധിക്കണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ ആവശ്യപ്പെടുന്നത്. വാക്സീൻ സ്വീകരിച്ച ശേഷവും കർണാടകത്തിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം വേണമെന്ന കർണാടക സർക്കാരിൻ്റെ നിബന്ധനയെ ഹർജിയിൽ ചോദ്യം ചെയ്യുന്നു. കർണാടക സര്‍ക്കാരിൻ്റെ നിലപാട് ഭരണഘടന ഉറപ്പുനൽകുന്ന സ്വഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona