ആദിവാസിയായ രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങി ഡോക്ടർ; പരാതിയുമായി എംഎൽഎ
മരുന്ന് വാങ്ങാൻ വച്ച 400 രൂപ അനിത ഡോക്ടർക്ക് കൈക്കൂലിയായി നൽകിയെങ്കിലും ഇയാൾ രണ്ടായിരം വേണമെന്ന് വാശി പിടിച്ചു...
പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആദിവാസി വിഭാഗത്തിലെ രോഗിയുടെ കൈയ്യിൽ നിന്ന് കൈക്കൂലി വാങ്ങിയതായി പരാതി. അനസ്തേഷ്യ ഡോക്ടർ ചാർലിക്കെതിരെയാണ് അടിച്ചിപ്പുഴ സെറ്റിൽമെന്റ് കോളനിയിലെ അനിത അഭിലാഷാണ് പരാതി നൽകിയത്. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് റാന്നി എംഎൽഎ പ്രമോദ് നാരയണനും ആരോഗ്യവകുപ്പിനെ സമീപിച്ചു.
ഇക്കഴിഞ്ഞ പതിനെട്ടാം തിയതിയാണ് അടിച്ചിപ്പുഴ കോളനിയിലെ അനിത അഭിലാഷിനെ ഹിരണ്യ ശസ്ത്രക്രിയക്കായി റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20 തിയതിയാണ് ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചത്. ഇത് പ്രകാരം അനിത അനസ്തേഷ്യ ഡോക്ടർ ചാർളിയെ കണ്ടു.
ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് കിട്ടണമെങ്കിൽ പണം വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടെന്നാണ് അനിത പറയുന്നത് . അനിത കൈയ്യിൽ ഉണ്ടായിരുന്ന 400 രൂപ നൽകി. എന്നാൽ തുക കുറവാണെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഡോക്ടർ 2000 രൂപ ചോദിച്ചെന്ന് അനിതയുടെ ഭർത്താവ് അഭിലാഷ് പറയുന്നു. എന്നാൽ കൂലിപ്പണിക്കാരാനായ അഭിലാഷിൻ്റെ കൈയ്യിൽ മരുന്ന് വാങ്ങാൻ പോലും പണം ഉണ്ടായിരുന്നില്ല.
സ്ഥിരമായി ഈ ഡോക്ടർ രോഗികളോട് പണം വാങ്ങുമെന്നാണ് ആശുപത്രിയിലെത്തുന്നുവരുടെ ആക്ഷേപം. ചികിത്സ മുടങ്ങുമെന്ന പേടിയിൽ ആരും പരാതിപെടാൻ തയ്യാറായിരുന്നില്ല. ആശുപത്രിയിലെ കൈക്കൂലി പരാതിയിൽ ആഭ്യന്തര അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് എംഎൽഎ ആരോഗ്യമന്ത്രി വീണ ജോജിന് കത്തയച്ചത്
- ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം,പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് ,കലക്ടറേറ്റ് ധർണ ഇന്ന്
- എകെജി സെൻ്റർ ആക്രമണം: പ്രതിക്കും സഹായിക്കും സിപിഎം ബന്ധം? അന്വേഷണം അട്ടിമറിച്ചെന്ന് സൂചന
- ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാൻ; ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാൻ നിർദേശം
പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി: പത്തനാപുരത്ത് എംവിഐയെ സസ്പെൻഡ് ചെയ്തു
പത്തനംതിട്ട: പത്തനാപുരം എംവിഐ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഡ്രൈവിംഗ് ടെസ്റ്റിന് വന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സസ് പെൻഷൻ. പെൺകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഗതാഗത കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ഓഫിസേഴ്സ് അസോസിയേഷൻ സംഘടന നേതാവാണ് വിനോദ് കുമാർ.