ഡോക്ടറുടെ കൊലപാതകം: പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഐഎംഎ
സുരക്ഷ നൽകാൻ പോലും തയറാകാത്ത ഉദ്യോഗസ്ഥനെ പിരിച്ചു വിടണം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമം തടയാൻ കേന്ദ്ര നിയമം മാത്രമാണ് പരിഹാരം.
ദില്ലി: ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ദേശീയ പ്രസിഡൻ്റ് ഡോ ശരത് കുമാർ അഗർവാൾ. ഡോക്ടറുടെ മരണത്തിൽ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വന്ദനയുടെ മരണം ഞെട്ടിക്കുന്നതാണ്. സുരക്ഷ നൽകാൻ പോലും തയ്യാറാകാത്ത ഉദ്യോഗസ്ഥനെ പിരിച്ചു വിടണം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമം തടയാൻ കേന്ദ്ര നിയമം മാത്രമാണ് പരിഹാരം. ഇനിയെങ്കിലും സർക്കാർ നടപടികൾ പൂർത്തിയാക്കി നിയമം പാസാക്കണമെന്നും ഡോ ശരത് കുമാർ അഗർവാൾ പറഞ്ഞു.
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാജോർജ്ജ് രാവിലെ പറഞ്ഞിരുന്നു. ഡോക്ടർ വന്ദനദാസിൻ്റെ മരണത്തിൽ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായിട്ടുള്ള, നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡോക്ടർ വന്ദനയുടെ കൊലപാതകം: 'പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ?' വിമർശനവുമായി ഹൈക്കോടതി
പൊലീസുകാരനും തലക്ക് കുത്തേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്. പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'ഡോ. വന്ദനയുടെ കൊലപാതകത്തിൽ ശക്തമായ നടപടി സ്വീകരിക്കും'; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി