ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് സന്ദീപ് ഡോക്ടർ വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ശിക്ഷ പിന്നീട് വിധിക്കും.

കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെഷൻസ് കോടതി മറ്റന്നാൾ ശിക്ഷ വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മകൾക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിതുമ്പലോടെ വനന്ദയുടെ മാതാപിതാക്കൾ പറഞ്ഞു. മുറിവേറ്റ മനസുകൾ കാത്തിരുന്ന വിധിയാണിത്. ഡോ. വന്ദനാ ദാസിനെ ഡ്യൂട്ടിക്കിടെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ്

കുറ്റക്കാരനെന്ന് കണ്ടെത്തി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ പറയും. വിധികേട്ട മാതാപിതാക്കൾ വിതുമ്പലോടെയാണ് കോടതി മുറിക്ക് പുറത്തേക്ക് ഇറങ്ങിയത്. സന്ദീപിന് മാനസിക സ്ഥിരത ഇല്ലെന്ന് സ്ഥാപിക്കാനാണ് തുടക്കം മുതൽ പ്രതിഭാഗം ശ്രമിച്ചത്. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നം ഇല്ലെന്ന് വൈദ്യ പരിശോധനയിലൂടെ തെളിയിക്കാൻ കഴിഞ്ഞത് പ്രോസിക്യൂഷന് നേട്ടമായി. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി എന്തിനീ കൃത്യം നടത്തിയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിച്ചത്. മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴി തിരിച്ചു വിടാൻ സന്ദീപ് നടത്തിയ നീക്കങ്ങൾ പൊലീസ് തുടക്കത്തിലേ തിരിച്ചറിഞ്ഞു.

2023 മെയ് 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് വന്ദനാദാസിനെ കൊലപ്പെടുത്തിയത്. 70ൽ അധികം സാക്ഷികളെ വിചാരണയുടെ ഘട്ടത്തിൽ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. ഒടുവിൽ തെളിവുകൾ നീതിയിലേക്ക് വാതിൽ തുറന്നു.

ഡോ. വന്ദന ദാസ് വധക്കേസിൽ വിധി; പ്രതി സന്ദീപ് കുറ്റക്കാരൻ | Dr. Vandana Das