കുടിശ്ശിക അടക്കമുള്ള ശമ്പളം ഉടൻ നൽകിയില്ലെങ്കില്‍ മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പിലേയും, മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ച് അനിശ്ചിത കാല സമരം നടത്താനാണ് ഡോക്ടര്‍മാരുടെ  തീരുമാനം.

പാലക്കാട്: മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാർ സൂചന സമരം നടത്തി. ഒപി അടക്കം ബഹിഷ്കരിച്ചായിരുന്നു സമരം. അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഡോക്ടര്‍മാർ അറിയിച്ചു.

കൊവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിച്ചിട്ടും, കഴിഞ്ഞ 100 ദിവസമായി ശന്പളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഡോക്ടർമാർ സൂചന സമരം നടത്തിയത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയായിരുന്നു സമരം. മെഡിക്കൽ കോളേജിലെ പ്രഫസർമാർ ഉൾപെടെയുള്ള ഡോക്ടർമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഏപ്രിൽ മാസമാണ് അവസാനമായി ശന്പളം ലഭിച്ചതെന്നാണ് ഇവർ പറയുന്നത്.

പട്ടികജാതി വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് ജീവനകാർക്ക് ശമ്പളം നൽകിയിരുന്നത്. ഇത് തുടരുന്നതിന് നിയമപരമായ പ്രശ്നങ്ങളുണ്ട്. ഇതാണ് പ്രതിസന്ധിക്ക് കാരണം. ശമ്പളം നൽകുന്നതിനായി 10 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്നാണ് പട്ടികജാതി വകുപ്പ് പറയുന്നത്. എന്നാൽ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.

കുടിശ്ശിക അടക്കമുള്ള ശമ്പളം ഉടൻ നൽകിയില്ലെങ്കില്‍ മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പിലേയും, മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ച് അനിശ്ചിത കാല സമരം നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം.