അനധികൃതമായി ഡോളർ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പൻ്റ നേതൃത്വത്തിലാണ് എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ലൈഫ് മിഷനിലെ കോഴപ്പണമാണ് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയത്.
കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. അനധികൃതമായി ഡോളർ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പൻ്റ നേതൃത്വത്തിലാണ് എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ലൈഫ് മിഷനിലെ കോഴപ്പണമാണ് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയത്.
അതേസമയം, എൻഐഎ രജിസ്റ്റർ ചെയ്ത സ്വർണക്കടത്തുകേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരെ തീവ്രവാദ പ്രവർത്തനം തടയൽ നിയമപ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങൾക്ക് കുറ്റപത്രത്തിൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അഡി. സിജെഎം കോടതി നേരത്തേ ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. കേസിൽ 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. യുഎപിഎ ചോദ്യം ചെയ്ത് കേസിലെ എട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി വാദം കേട്ട് വിധി പറയാൻ മാറ്റിയിട്ടുണ്ട്. സ്വപ്ന സുരേഷ് കോടതിക്ക് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്മെന്റ് നൽകിയ ഹർജിയും പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
