ഡോളർ കടത്തുകേസ്: എൻഫോഴ്സ്മെന്റ് കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹർജി ഇന്ന് പരിഗണിക്കും
ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് നാല് ദിവസം മുൻപാണ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി
കൊച്ചി: ഡോളർ കടത്തുകേസിൽ എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പൽ ജില്ല സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനാണെന്നും പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്നും ഇക്കാരണത്താൽ കുറ്റപത്രം നിലനിൽക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം. ഇതോടൊപ്പം കേസിൽ സ്വാഭാവിക ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണയിലുണ്ട്.
ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് നാല് ദിവസം മുൻപാണ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിർണായക നടപടികൾ. മസ്‌കത്തിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ശിവശങ്കറിന്‍റെ നിർദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ലഫീർ മുഹമ്മദിന്‍റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ സ്വപ്ന കോളേജിൽ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നു.