ഒക്ടോബര്‍ 13 നാണ് പയ്യന്നൂര്‍ സ്വദേശിയായ സഹന കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് ഗാര്‍ഹിക പീഡന പരാതി നല്‍കുന്നത്. ഭര്‍ത്താവ് നീലേശ്വരം പള്ളിക്കര സ്വദേശി മനോജ് മണിയേരി, ഭര്‍ത്താവിന്‍റെ മാതാപിതാക്കളായ സുകുമാരന്‍, ശ്യാമള, ഭര്‍തൃസഹോദരി സ്മിത എന്നിവര്‍ക്കെതിരെയാണ് പരാതി. 

കാസര്‍കോട്: ഗാര്‍ഹിക പീഡനത്തെ ( Domestic violence ) കുറിച്ച് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് വീട്ടമ്മ നല്‍കിയ പരാതിയില്‍ (complaint) 44 ദിവസമായിട്ടും കേസെടുത്തില്ല. നീലേശ്വരത്തെ പ്രദേശിക സിപിഎം (cpm) നേതാക്കള്‍ ഇടപെട്ട് പരാതി മരവിപ്പിച്ചെന്നാണ് പയ്യന്നൂർ സ്വദേശി സഹന പറയുന്നത്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം ഇന്നലെ രാവിലെ സഹനയുടെ വീട്ടിലെത്തിയതിന് പിന്നാലെ പൊലീസ് ഉച്ചയ്ക്ക് തിടുക്കത്തില്‍ കേസെടുത്തു. പരാതി നല്‍കി നാല്‍പ്പത്തിയഞ്ചാമത്തെ ദിവസമാണ് കേസെടുക്കുന്നത്. 

ഒക്ടോബര്‍ 13 നാണ് പയ്യന്നൂര്‍ സ്വദേശിയായ സഹന കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് ഗാര്‍ഹിക പീഡന പരാതി നല്‍കുന്നത്. ഭര്‍ത്താവ് നീലേശ്വരം പള്ളിക്കര സ്വദേശി മനോജ് മണിയേരി, ഭര്‍ത്താവിന്‍റെ മാതാപിതാക്കളായ സുകുമാരന്‍, ശ്യാമള, ഭര്‍തൃസഹോദരി സ്മിത എന്നിവര്‍ക്കെതിരെയാണ് പരാതി. സ്ത്രീധനം ആവശ്യപ്പെട്ട് ഇവര്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഭിന്നശേഷിക്കാരനായ ഒന്‍പത് വയസുള്ള മകനുമൊത്ത് ഇപ്പോള്‍ പയ്യന്നൂരില്‍ വാടക വീട്ടിലാണ് സഹനയുടെ താമസം. അച്ഛനും അമ്മയും മരിച്ചു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ നീലേശ്വരം എസ്ഐ സമ്മര്‍ദ്ദം ചെലുത്തിയതായി വീട്ടമ്മ പറഞ്ഞു.