തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂവെന്നും ഖുശ്ബു പറഞ്ഞു. അംബേദ്കറിന് ഭാരത് രത്‌ന നൽകാത്ത കോൺഗ്രസ്സ് തന്നെ വിമർശിക്കേണ്ടെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
ചെന്നൈ: ‘ചേരി ‘പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. പരാമർശം പിൻവലിക്കില്ലെന്ന് ഖുശ്ബു പറഞ്ഞു. സർക്കാർ രേഖകളിൽ വരെ ചേരി എന്നുപയോഗിക്കുന്നുണ്ട്. ചേരി എന്ന വാക്ക് ഉള്ള സ്ഥലങ്ങളും തമിഴ്നാട്ടിലുണ്ട്. തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂവെന്നും ഖുശ്ബു പറഞ്ഞു. അംബേദ്കറിന് ഭാരത് രത്‌ന നൽകാത്ത കോൺഗ്രസ്സ് തന്നെ വിമർശിക്കേണ്ടെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
അതേസമയം, ‘ചേരി’ പരാമർശം വിവാദമായതോടെ ഖുശ്ബുവിനെതിരെയുള്ള പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഖുശ്ബുവിന്‍റെ ചെന്നൈയിലെ വീടിന് മുന്നിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. 20ലധികം പൊലീസുകാരെയാണ് സുരക്ഷ മുന്‍നിര്‍ത്തി വീടിന് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്. വനിത പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ‘ചേരി’പരാമർശത്തിൽ വീട്ടിലേക്ക് പ്രതിഷേധ റാലി ഉള്‍പ്പെടെ നടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി.
പരാമര്‍ശത്തില്‍ ഖുശ്ബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിസികെ പാര്‍ട്ടി ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പട്ടികജാതി -പട്ടിക വർഗ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. തൃഷയെ പരാമര്‍ശിച്ചുകൊണ്ടുള്ള മന്‍സൂര്‍ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്‍റെ എക്സ് പോസ്റ്റിന് മറുപടിയായി ഖുശ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശം കടന്നുവന്നത്.
‘ചേരി’ പരാമർശം; ഖുശ്ബുവിന്‍റെ വീടിന് സുരക്ഷ വര്‍ധിച്ചു, വന്‍ പൊലീസ് സന്നാഹം
മോശം ഭാഷ എന്ന അര്‍ഥത്തില്‍ ചേരി ഭാഷ എന്ന് പ്രയോഗിച്ചതിന് നടി വിമര്‍ശിക്കപ്പെട്ടിരുന്നു. "ഡിഎംകെ ഗുണ്ടകള്‍ ഇതാണ് ചെയ്യുന്നത്. ഇവരും ഒരു സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല. വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാന്‍ നിങ്ങളൊന്ന് ഉണര്‍ന്നെണീറ്റ് നോക്കണം. ഡിഎംകെ നിങ്ങളെ നിയമങ്ങള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങളെപ്പോലെയുള്ള വിഡ്ഢികളാണ് ചുറ്റുമുള്ളതെന്നോര്‍ത്ത് നിങ്ങളുടെ നേതാവിനും ലജ്ജിക്കാം", തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് ഖുശ്ബു എക്സില്‍ കുറിച്ചു. ഈ പ്രതികരണമാണ് വിവാദമായത്.
