മാറ്റത്തിന് വേണ്ടി തൃത്താല തയ്യാറാവുകയാണെന്നും അതിനിടയിൽ പ്രശ്നങ്ങൾ തടസമാകരുതെന്നും വി ടി ബൽറാം പറഞ്ഞു. കുടുംബസംഗമത്തിൽ മുഖ്യാതിഥിയായിരുന്ന സി വി ബാലചന്ദ്രൻ പങ്കെടുത്തില്ല.
പാലക്കാട്: കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന് മറുപടിയുമായി എഐസിസി അംഗം വി ടി ബൽറാം. കേരളം മുഴുവൻ മാറ്റത്തിന് തയ്യാറെടുക്കുമ്പോൾ പിന്നിൽ നിന്ന് കുത്തരുതെന്ന് ബൽറാം പറഞ്ഞു. മാറ്റത്തിന് വേണ്ടി തൃത്താല തയ്യാറാവുകയാണ്. അതിനിടയിൽ നമ്മുടെ ഇടയിൽ നിന്നുള്ള പ്രശ്നങ്ങൾ ഇതിന് തടസമാകരുതെന്ന് ചാലിശേരി ആലിക്കരയിലെ കുടുംബ സംഗമത്തിൽ ബൽറാം പറഞ്ഞു. അതേസമയം മുഖ്യാതിഥിയായിരുന്ന സി വി ബാലചന്ദ്രൻ ചടങ്ങിൽ പങ്കെടുത്തില്ല.
വി ടി ബല്‍റാം നൂലില്‍ക്കെട്ടി ഇറങ്ങി എംഎല്‍എ ആയ ആളെന്നാണ് സി വി ബാലചന്ദ്രൻ കുറ്റപ്പെടുത്തിയത്. പാലക്കാട് കൊഴിക്കരയില്‍ നടന്ന കുടുംബ സംഗമത്തിലാണ് വി ടി ബല്‍റാമിനെതിരെ സി വി ബാലചന്ദ്രൻ പരാമർശം നടത്തിയത്. പാര്‍ട്ടിക്ക് വേണ്ടി ഒരു പ്രവര്‍ത്തനവും നടത്താതെ, പാര്‍ട്ടിയെ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ബാല്‍റാമില്‍ നിന്നുണ്ടാകുന്നതെന്ന് സി വി ബാലചന്ദ്രൻ പറഞ്ഞു. തൃത്താലയില്‍ ബല്‍റാം തോറ്റത് അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണ്. കോണ്‍ഗ്രസ് നിലനില്‍ക്കണം, പാര്‍ട്ടിക്ക് മീതെ വളരാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ പിടിച്ച് പുറത്തിടണമെന്നും സി വി ബാലചന്ദ്രൻ തുറന്നടിച്ചു.
"പുതിയ കാലത്ത് ചില്ലിക്കാശിന്‍റെ അധ്വാനമില്ലാതെ മേലെ നിന്നും കെട്ടിയിറക്കി, ഇവിടെ വന്ന് എംഎല്‍എയായ ആളാണ്. കണ്ടാല്‍ മിണ്ടില്ല. ഫോണ്‍ എടുക്കില്ല. സംസാരിക്കില്ല. പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കണമെന്നാണ് നേതാക്കള്‍ പറയുന്നത്"- സി വി ബാലചന്ദ്രൻ പറഞ്ഞു. പിന്നാലെയാണ് ഇന്നത്തെ കുടുംബ സംഗമത്തിൽ വി ടി ബൽറാം മറുപടി നൽകിയത്.


