കാൻസർ രോഗ ചികിത്സാ വേളയിൽ 49.82 ശതമാനം രോഗികളും കടുത്ത വൈകാരിക സമ്മർദ്ദവും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നതായുള്ള പഠനത്തിനാണ് സ്‌കോളർഷിപ്പ് ലഭിച്ചത്

തിരുവനന്തപുരം: കാൻസർ ചികിത്സാ - സംരക്ഷണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ മൾട്ടിനാഷണൽ അസോസിയേഷൻ ഓഫ് സപ്പോർറ്റീവ് കെയർ ഇൻ കാൻസർ [എം എ എസ്‌ സി സി ]യുടെ സ്‌കോളർഷിപ്പിന് മെഡിക്കൽ ഓങ്കോളജി വിദഗ്ദ്ധൻ ഡോ ബോബൻ തോമസ് അർഹനായി. കാൻസർ രോഗ ചികിത്സാ വേളയിൽ 49.82 ശതമാനം രോഗികളും കടുത്ത വൈകാരിക സമ്മർദ്ദവും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നതായുള്ള പഠനത്തിനാണ് സ്‌കോളർഷിപ്പ് ലഭിച്ചത് .

2026 ജൂൺ മാസം 25 മുതൽ 27 വരെ ആസ്ട്രേലിയയിലെ മെൽബണിൽ വച്ച് നടക്കുന്ന മൾട്ടിനാഷണൽ അസോസിയേഷൻ ഓഫ് സപ്പോർറ്റീവ് കെയർ ഇൻ കാൻസർ [എം എ എസ്‌ സി സി ] യുടെ വാർഷിക സമ്മേളനത്തിൽ ഈ പഠനം ഡോ ബോബൻ തോമസ് അവതരിപ്പിക്കും. കഴിഞ്ഞ വർഷം ജർമ്മനിയിലെ ബർലിനിൽ നടന്ന യൂറോപ്പിയൻ സൊസൈറ്റി ഓഫ് മെഡിക്കൽ ഓങ്കോളജി സമ്മിറ്റിലും പഠനം അവതരിപ്പിച്ചിരുന്നു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സ്‌കോളർഷിപ്പായി ലഭിക്കുക. അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ്‌ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് കേരളം ഘടകം ജനറൽ സെക്രട്ടറിയും കേരള കാൻസർ കോൺക്ലേവ് ഡയറക്ടറുമാണ് ഡോ ബോബൻ തോമസ്. കാൻസർ രോഗികൾ ശാരീരികമായ പോരാട്ടത്തിനേക്കാൾ വൈകാരികവും മാനസികവുമായ പിരിമുറുക്കം അനുഭവിക്കുന്നു. സാമൂഹികമായ അകൽച്ചയും രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയും പലപ്പോഴും മുൻവിധികൾക്കും ഒറ്റപ്പെടുത്തലിനും കാരണമാകുന്നു. ഇത് കാൻസർ രോഗികളെ അവരുടെ രോഗത്തിൽ നിന്ന് മുക്തിപ്രാപിക്കാൻ കഴിയാത്തവരാക്കുന്നു. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യാൻ കഴിയും എന്നതിലാണ് ഡോ ബോബൻ തോമസിൻ്റെ പഠനത്തിന്റെ പ്രസക്തി.