വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി. നാല് പേരാണ് സമിതിയിലുള്ളത്. വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രഡ്, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിർദ്ദേശം.

ഇടനിലയിൽ നിൽക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഴുവൻ വിഭാഗങ്ങളിലും പ്രതിസന്ധിയുണ്ടെന്നുമാണ് ഡോ. ഹാരിസ് ചിറക്കലിന്‍റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നത് രോഗികൾ അവസാന ആശ്രയമായി കാണുന്ന സ്ഥലമാണ്. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള എല്ലാവിധ പിന്തുണയും നമുക്ക് കിട്ടേണ്ടതാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറഞ്ഞു.