രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. കെ.വി. ജോണി (87) അന്തരിച്ചു. 1971-ൽ വെല്ലൂർ സിഎംസിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ത്യയിൽ ഈ ചികിത്സാരീതി വ്യാപകമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 

കൊച്ചി: രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വൃക്ക രോഗ വിദഗ്ധൻ ഡോ. കെ.വി. ജോണി (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1971ൽ വെല്ലൂർ സിഎംസിയിലാണ് ഡോ. കെ.വി. ജോണിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യത്തെ വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ വ്യാപകമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

സംസ്കാരം 18ാം തിയ്യതി രാവിലെ 10.45ന് തേവര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. അന്ന് രാവിലെ 9 മുതൽ 9.30 വരെ ലേക്‌ഷോർ ആശുപത്രിയിലും 10 മുതൽ തേവര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലും പൊതുദർശനം നടത്തും. കുവൈത്ത് പൗരനല്ലാത്ത ഒരാൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സർവകലാശാല മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ഡോ.ജോണിക്ക് ലഭിച്ചിട്ടുണ്ട്. 1993ൽ കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

കുവൈത്ത് നാഷണൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദം വിപുലീകരിക്കുന്നതിന് കുവൈത്ത് മന്ത്രാലയം ഏർപ്പെടുത്തിയ ഉന്നതതല ആരോഗ്യ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം.

ആരോഗ്യ രംഗത്തെ സമഗ്ര സേവനങ്ങൾക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. നിലവിൽ വിപിഎസ് ലേക് ഷോർ ആശുപത്രി ഡയറക്ടറാണ്. ഭാര്യ : ഡോ. മോളി ജോണി (മൈക്രോബയോളജി വിഭാഗം മേധാവി, വിപിഎസ് ലേക് ഷോർ ആശുപത്രി). മക്കൾ : ഡോ. വിനോ ജോൺ വർഗീസ് (യുഎസ്), ഡോ. അനിൽ ജോൺ മാണി (യുഎസ്), ഡോ. ആശ വികാസ് (യുകെ). മരുമക്കൾ : ഡോ. കിരൺ (യുഎസ്), ഡോ. പാം (യുഎസ്), ഡോ. വികാസ് (യുകെ).