ഡോ. നജ്മ തങ്ങളുടെ പ്രവർത്തകയെന്ന പ്രചാരണം തള്ളി കെ.എസ്.യു
ഡോ.നജ്മയക്ക് കെ.എസ്.യുവിൽ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നുവെന്നും സംഘടന അറിയിച്ചു.
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി പരിചരണം കിട്ടാത്ത മരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ തങ്ങളുടെ പ്രവർത്തകയല്ലെന്ന് കെഎസ്.യു വ്യക്തമാക്കി. ഡോ.നജ്മയക്ക് കെ.എസ്.യുവിൽ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നുവെന്നും സംഘടന അറിയിച്ചു.
നജ്മ കെ.എസ്.യു പ്രവർത്തകയാണെന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭിമാനി പത്രത്തിലെ വാർത്ത അടിസ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെഎസ്.യു എറണാകുളം അധ്യക്ഷൻ അലോഷ്യസ് സേവർ ആരോപിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ റസിഡൻ്റ് ഡോക്ടറായിരുന്ന നജ്മ കൊവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടർന്നാണ് മരിച്ചതെന്ന് നഴ്സിംഗ് ഓഫീസർ ജലജയുടെ ഓഡിയോ സന്ദേശം ശരിവച്ച് രംഗത്തു വന്നിരുന്നു. ഇതോടെ വിഷയം വലിയ രാഷ്ട്രീയ തർക്കമായി മാറി.