ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് അഞ്ച് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി.
കൊല്ലം : ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് സമയം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി.
ഒരു മണിക്കൂറോളം നേരമാണ് കോടതിയിൽ വാദ പ്രതിവാദം നീണ്ടത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ കസ്റ്റഡിയിൽ അനിവാര്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രധാന വാദം. പ്രതിയുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ട്. തെളിവെടുപ്പ് വേണമെന്നും ക്രൈം ബ്രാഞ്ച് വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രതിയെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂരാണ് കോടതിയിൽ ഹാജരായത്.
ഡോ. വന്ദന ദാസ് കൊലക്കേസ് : പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ, വക്കാലത്തൊപ്പിട്ടു
തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വിടണമെന്നുമുള്ള ക്രൈംബ്രാഞ്ച് വാദത്തെ പ്രതിഭാഗം എതിർത്തു. ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും പിന്നെ എന്തിനാണ് തെളിവെടുപ്പെന്നുമായിരുന്നു സന്ദീപിന് വേണ്ടി ഹാജരായ അഡ്വ. ആളുരിന്റെ വാദം. സന്ദീപിന്റെ ഇടതുകാലിന് പരിക്കുണ്ട്. യൂറിനറി ഇൻഫക്ഷനുമുണ്ട്. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. ശാരീരിക പ്രശ്നങ്ങൾ കണക്കിലെടുത്ത് കസ്റ്റഡിയിൽ കൊടുക്കരുതെന്നും അഡ്വ. ആളുർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കസ്റ്റഡിയിൽ മതിയായ ചികിത്സ നൽകണം എന്ന നിർദേശത്തോടെയാണ് കോടതി പ്രതിയെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.
കോടതിയിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ സന്ദീപിനെതിരെ പ്രതിഷേധവുമായെത്തി. വളരെ പണിപ്പെട്ടാണ് പ്രതിയെ പൊലീസിന് പുറത്തെത്തിക്കാൻ കഴിഞ്ഞത്.