ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ പരാജയത്തിൽ മുട്ടത്തറ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ആഘോഷം നടത്തി. മന്ത്രിയുടെ പുതിയ നിയമങ്ങൾ തങ്ങളുടെ മേഖലയെ തകർത്തെന്നും പരാതികൾ കേൾക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചാണ് പായസം വെച്ചും പടക്കം പൊട്ടിച്ചും ഇവർ തോൽവി ആഘോഷിച്ചത്.

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ പരാജയത്തിൽ‌ ആഘോഷവുമായി ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ പായസം വെച്ചും പടക്കം പൊട്ടിച്ചും ബോളി വിതരണം ചെയ്തും തോൽവി ആഘോഷം പൊടിപൊടിച്ചു. മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ ഡ്രൈവിങ് സ്കൂൾ മേഖലയെ തകർത്തെന്നും ഡ്രൈവിങ് സ്കൂൾ നടത്തുന്നവരെ വഴിയാധാരമാക്കിയ മന്ത്രിയുടെ പരാജയം ആഘോഷിക്കാനാണ് തീരുമാനമെന്നും ഇവർ പറയുന്നു.

സാധാരണക്കാരുടെ സ്ഥാപനങ്ങൾ പൂട്ടിക്കുക എന്നതായിരുന്നു ഗണേഷ് കുമാറിന്‍റ അജണ്ടയെന്നാണ് പരാതി. ടെസ്റ്റുകളിൽ തങ്ങളുടെ കുട്ടികൾക്ക് വിജയ ശതമാനം കുറയുമ്പോൾ മന്ത്രിയുടെ താല്പര്യപ്രകാരമുള്ള കേന്ദ്രങ്ങളിൽ കൂടുതൽ പേർ പാസാകുന്നു. ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എന്ന് കൊട്ടിഘോഷിച്ചെങ്കിലും ആറു മാസമായി പലയിടത്തും ക്യാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ല. ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും ഡ്രൈവിങ് സ്കൂളുകാർ പണം പിരിക്കേണ്ട അവസ്ഥയാണുള്ളത്. തങ്ങളുടെ പരാതികൾ കേൾക്കാനോ ചർച്ച ചെയ്യാനോ മന്ത്രി തയ്യാറായിരുന്നില്ല. പലതവണ കാണാൻ ശ്രമിച്ചിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ല. മുഖ്യമന്ത്രിയോട് ചോദിച്ചാൽ ഗതാഗത മന്ത്രിയെ കാണാൻ പറയും. എന്നാൽ അദ്ദേഹം പരിഗണിക്കാറേയില്ല. അദ്ദേഹത്തിന്‍റെ പിതാവ് ഇക്കാര്യങ്ങൾ കേൾക്കാനും നടപടിയെടുക്കാനും തയ്യാറാകുമായിരുന്നെന്നും ഉടമകൾ പറയുന്നു.