വെള്ളറടയിലെ പ്രവർത്തകന്‍റെ വീട്ടിൽ നിന്നാണ് നാല് വാളുകളും ദണ്ഡയും പിടികൂടിയത്. പിടിച്ചെടുത്ത വാളുകൾ ഫൊറൻസിക് പരിശോധനക്ക് ഹാജരാക്കി. വാളേന്തിയ പെൺകുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യങ്കോട് വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വാളുകൾ പിടികൂടി. വെള്ളറടയിലെ പ്രവർത്തകന്‍റെ വീട്ടിൽ നിന്നാണ് നാല് വാളുകളും ദണ്ഡും പിടികൂടിയത്. പിടിച്ചെടുത്ത വാളുകൾ ഫൊറൻസിക് പരിശോധനക്ക് ഹാജരാക്കി. വാളേന്തിയ പെൺകുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. തടിയിലുണ്ടാക്കിയ വാളുകളിൽ സ്പ്രേ പെയിന്‍റ് ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഈ വാളുകളാണോ പ്രകടനത്തിന്‍റെ ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമാകാനാണ് ഫൊറൻസിക് പരിശോധന നടത്തുന്നത്.
വിഎച്ച്പിയുടെ പഠനശിബിരത്തിന്‍റെ ഭാഗമായാണ് മെയ് 22-ന് പെൺകുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠന ശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികളടക്കം ചേർന്ന് വാളുമേന്തി 'ദുർഗാവാഹിനി' റാലി നടത്തുകയായിരുന്നു. വിവിധ ജില്ലകളിൽ നിന്നായി 190 പേരാണ് റാലിയില്‍ പങ്കെടുത്തത്. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ആയുധനിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്.
Read More : തിരുവനന്തപുരത്ത് വാളുമായി 'ദുർഗാവാഹിനി' റാലി നടത്തിയവർക്കെതിരെ ജാമ്യമില്ലാ കേസ്
പദസഞ്ചലനത്തിൽ മുൻ നിരയിലുണ്ടായിരുന്ന നാല് പെണ്‍കുട്ടികളുടെ കയ്യിലാണ് വാളുണ്ടായിരുന്നത്. എന്നാല്‍, പെൺകുട്ടികൾ ഉപയോഗിച്ചത് ആയുധമല്ലെന്നും തടികൊണ്ടുണ്ടാക്കിയ വാളിന്‍റെ മാതൃക മാത്രമാണ് പ്രകടനത്തിന് ഉപയോഗിച്ചതെന്നുമാണ് ഭാവാഹികളുടെ വിശദീകരണം. ഈ വാദം പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. റാലിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുത്ത ശേഷം ആയുധങ്ങൾ കണ്ടെത്താനും ശാസ്ത്രീയ പരിശോധന നടത്താനുമാണ് പൊലീസിന്‍റെ തീരുമാനം. അതേസമയം പ്രകടനത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തി.
Read More : 'അത് ആയുധമല്ല, മരം കൊണ്ടുള്ള വാൾ', വിഎച്ച്പി, മുഖവിലയ്ക്ക് എടുക്കാതെ പൊലീസ്
ദുര്‍ഗവാഹിനിയുടെ വാളേന്തി പ്രകടനത്തെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ന്യായീകരിച്ചു. നെയ്യാറ്റിന്‍കരയിലെ പ്രകടനം സ്ത്രീകളുടെ പ്രകീത്മകമായ പ്രകടനമാണ്. എന്നാല്‍ മതഭീകരവാദികളില്‍ നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ട് വരികയാണ്. കാരണം സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കുന്നില്ല. നെയ്യാറ്റിന്‍കരയിലെ വാളേന്തിയ സംഭവം അതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പൊലീസ് നടപടിയെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. സ്വയരക്ഷയ്ക്കാവാം പെൺകുട്ടികൾ വാളേന്തിയതെന്നും, പൊലീസടക്കം ആരും അവരുടെ സുരക്ഷയ്ക്ക് ഇല്ലല്ലോ എന്നുമുള്ള ന്യായീകരണമാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ഉയർത്തുന്നത്. സംസ്ഥാനത്ത് നാല് സ്ഥലങ്ങളിൽ പഠനശിബിരത്തിന്‍റെ ഭാഗമായി സമാനമായ രീതിയിൽ പദസഞ്ചലനം നടത്തിയിട്ടുണ്ടെന്ന് വി എച്ച് പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രകോപനമായ ഒരു മുദ്രാവാക്യവുമുണ്ടായിരുന്നില്ല, പ്രതീകാത്മകമായാണ് വാളേന്തിയത് എന്നും വി ആർ രാജശേഖരൻ പറയുന്നു.
