വിഎച്ച്പിയുടെ പഠനശിബിരത്തിന്‍റെ ഭാഗമായാണ് പെൺകുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുർഗാവാഹിനി' പ്രവർത്തകർക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്‍റെ ഭാഗമായാണ് മെയ് 22-ന് പെൺകുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികളടക്കം ചേർന്ന് വാളുമേന്തി 'ദുർഗാവാഹിനി' റാലി നടത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആയുധനിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

സമൂഹമാധ്യമങ്ങളിൽ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. ഇതിനെതിരെ എസ്‍ഡിപിഐ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് എന്നും പൊലീസ് വ്യക്തമാക്കുന്നു.