കുഞ്ചാക്കോ ബോബൻ ജീവിക്കുന്നത് ഉമ്മൻചാണ്ടി ഭരണത്തിന്‍റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചു

കണ്ണൂര്‍: നടൻ കുഞ്ചാക്കോ ബോബനെതിരെ ഡിവൈഎഫ്ഐ. ജയിലിനേക്കാൾ നല്ല ഭക്ഷണം സ്കൂളുകളിൽ നൽകണമെന്ന നടൻ കുഞ്ഞാക്കോ ബോബന്‍റെ പ്രസ്താവനയ്ക്കെതിരെയാണ് വിമര്‍ശനം. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിൻ ശശിയാണ് ഫേസ്ബുക്ക് കുറിപ്പലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

 കുഞ്ചാക്കോ ബോബൻ ജീവിക്കുന്നത് ഉമ്മൻചാണ്ടി ഭരണത്തിന്‍റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോൾ സ്കൂളുകളിൽ ബിരിയാണിയും ഫ്രൈഡ് റൈസുമാണെന്നും സരിൻ ശശി കുറിപ്പിൽ പറയുന്നു. ഉമ്മൻചാണ്ടിയുടെ ഭരണത്തിലെ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വന്ന് ഈ നാടൊക്കെ ഒന്ന് കാണു എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിൻ ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

ജയിലിലേക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് എന്ന് കഴിഞ്ഞ ദിവസം സിനിമ താരം കുഞ്ചാക്കോ ബോബൻ

മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് .....

ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബ

ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് ....

നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ .....

കുഞ്ചാക്കോ ബോബൻ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുഞ്ഞാക്കോ ബോബനൊപ്പം താനും വരാമെന്നും കുട്ടികൾക്ക് സന്തോഷമാവുമെന്നും കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.

YouTube video player