ജാമ്യവാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് വ്ലോഗര്‍മാരെ കാണാനായി സബ് ജയിലിന് ചുറ്റും തടിച്ച് കൂടിയത്. പൊലീസെത്തിയാണ് ആളുകളെ ഇവിടെ നിന്ന് മാറ്റിയത്. 

കണ്ണൂര്‍: ജാമ്യം കിട്ടിയ ഈ ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും എബിനും അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം വീട്ടിലേക്ക് മടങ്ങി. ജാമ്യവാര്‍ത്ത അറിഞ്ഞ് ഇവരെ കാണാനായി നിരവധി പേരാണ് സബ് ജയിലിന് ചുറ്റും തടിച്ച് കൂടിയത്. പൊലീസെത്തി ആളുകളെ നിയന്ത്രിച്ചാണ് ഇരുവരെയും വാഹനത്തില്‍ കയറ്റിയത്. കണ്ണൂർ ആർടിഒ ഓഫീസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി ഇന്നലെയാണ് പൊലീസ് ലിബിനെയും എബിനെയും അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

പൊതുമുതൽ നശിപ്പിച്ചതിന് 7000 രൂപ കെട്ടിവയ്ക്കണം. ജാമ്യം അനുവദിച്ചാൽ തെറ്റായ കീഴ്വഴക്കമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇരുവർക്കും ജാമ്യം നൽകി. അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.

വ്ലോഗേഴ്സിന്‍റെ ലൈസൻസ് റദ്ദാക്കാനും ഗതാഗത കമ്മീഷണർ ശുപാർശ ചെയ്തു. വാഹനം അനുമതിയില്ലാതെ രൂപമാറ്റം നടത്തിയതിന് 42000 രൂപ പിഴനൽകണമെന്ന ആവശ്യം അംഗീകരിക്കാതെയായിരുന്നു വ്ലോഗർമാർ ബഹളം വച്ചത്. ആര്‍ടിഒ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ച ഇ ബുൾ ജെറ്റ് ഫാൻസായ 17 പേർക്കെതിരെ കൊവിഡ് ചട്ടം ലംഘിച്ചതിന് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം നടത്തിയതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടുപേർക്കെതിരെ കേസുണ്ട്. യൂട്യൂബർമാരുടെ ഇതുവരെയുള്ള എല്ലാ വീഡിയോയും വിശദമായി പരിശോധിക്കുമെന്നും നിയമലംഘനം നടത്താൻ ആളുകളോട് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.