'അവരാരും മാലാഖമാരല്ല': കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഇ പി ജയരാജന്‍
കാര്യങ്ങള്‍ കേള്‍ക്കാനുള്ള സഹന്നശക്തി കോണ്‍ഗ്രസിനില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. ചീമേനിയിലെ കൂട്ടക്കൊല കെ പി സി സി നേതാക്കളുടെ അനുമതിയോടെയാണ് നടന്നതെന്നും അവരാരും മാലാഖമാരല്ലെന്നും ജയരാജന്‍ വിമര്‍ശിച്ചു.
തൃശൂര്‍: കാസര്‍കോട് നടന്ന സർവ്വകക്ഷി സമാധാന യോഗത്തിൽ നിന്ന് കോൺഗ്രസ് ഇറങ്ങിപ്പോയതിനെ വിമര്‍ശിച്ച് മന്ത്രി ഇ പി ജയരാജന്‍. കാര്യങ്ങള്‍ കേള്‍ക്കാനുള്ള സഹന്നശക്തി കോണ്‍ഗ്രസിനില്ലെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു.
പാർട്ടി ചെയ്യേണ്ട എല്ലാ ദൗത്യങ്ങളും നിർവഹിച്ചുവെന്നും കോണ്‍ഗ്രസ് പ്രദേശത്ത് അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് കോണ്‍ഗ്രസുകാര്‍ നടത്തിയത് ക്രിമിനല്‍ അഴിഞ്ഞാട്ടവും കൊള്ളയുമാണെന്നും ജയരാജന്‍ വിമര്‍ശിച്ചു. ചീമേനിയിലെ കൂട്ടക്കൊല കെ പി സി സി നേതാക്കളുടെ അനുമതിയോടെയാണ് നടന്നതെന്നും അവരാരും മാലാഖമാരല്ലെന്നും ജയരാജന്‍ വിമര്‍ശിച്ചു.
റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സർവകക്ഷി സമാധാനയോഗത്തിൽ നിന്നാണ് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾക്ക് യോഗത്തിൽ തന്നെ മറുപടിപറയണമെന്ന് വാശിപിടിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു.